പൃഥ്വിരാജ്, റിമ, സലീംകുമാര്‍ വിവരവും വിവേകവുമില്ലാത്തവര്‍: ദേവന്‍

ലക്ഷദ്വീപില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് രാജ്യത്തെ ഭരണഘടന അനുസരിച്ചുള്ള നിയമങ്ങളാണെന്ന് നടന്‍ ദേവന്‍. പൃഥ്വിരാജിനെയും റിമയെയും സലീംകുമാറിനെയും പോലുള്ളവര്‍ കഥ അറിഞ്ഞുകൊണ്ട് ആട്ടം കാണുകയാണെന്നും ദേവന്‍ കുറ്റപ്പെടുത്തുന്നു. വിവരവും വിവേകവുമില്ലാത്തവരാണ് ഇവരെന്നും പൃഥ്വി മരുഭൂമിയില്‍ കുടുങ്ങിയപ്പോള്‍ സംരക്ഷിച്ചത് മോദിയാണെന്നും ദേവന്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ

ഈ വിഷയത്തോടും ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു..’സേവ് ലക്ഷദ്വീപ് ‘ എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തിനോടല്ല എന്റെ യോജിപ്പ്. മറിച്ച്, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് എന്റെ യോജിപ്പ്.. ഇതിനാണ് ‘സേവ് ലക്ഷദ്വീപ്’ എന്ന തലകെട്ടു യോജിക്കുന്നത്.

നമ്മുടെ പ്രിയപ്പെട്ട സിനിമ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ്, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സച്ചി സംവിധാനം ചെയ്ത ‘ അനാര്‍ക്കലി ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ഒരു അഭിമുഖത്തില്‍ ഇങ്ങിനെ പറഞ്ഞിരുന്നു. ഇന്ത്യയിലെ വിനോദസഞ്ചരത്തിനു ഒരുപാടു സാധ്യതയുള്ള സ്ഥലമാണ് ഈ ദ്വീപ് എന്നും ഒരു വികസനവും ഇല്ലാതെ, താമസിക്കാന്‍ ഒരു ഹോട്ടല്‍ പോലും ഇല്ലാതെ അവഗണിക്കപ്പെട്ട സ്ഥലമാണെന്നും ചില കുടുംബങ്ങളുടെ വീടുകളിലാണ് ഷൂട്ടിങ് ദിവസങ്ങളില്‍ അവര്‍ക്കു താമസിക്കേണ്ടിവന്നതെന്നും പറഞ്ഞു…

അദ്ദേഹത്തിന്റെ വാക്കുകള്‍…. ‘ ഒരു സോഷ്യോ പൊളിറ്റിക്കല്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് ഈ സ്ഥലത്തിന് അത്യാവശ്യമാണ്. അവിടത്തെ ചെറുപ്പക്കാര്‍ എന്നോട് ഇതിനായി പ്രവര്‍ത്തിക്കണമെന്നും ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്നും പറഞ്ഞു. പക്ഷേ എന്റെ സ്വകാര്യ ചുറ്റുപാടുകള്‍ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.’

സത്യത്തില്‍ പൃഥ്വിരാജിന്റെ ഈ വാക്കുകളായിരിക്കാം കേന്ദ്രസര്‍ക്കാരിന് സേവ് ലക്ഷദ്വീപ് എന്ന ആശയത്തിന് രൂപം കൊടുക്കാന്‍ പ്രേരകമായ ഒരു കാരണം… അദ്ദേഹത്തോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് ലക്ഷദ്വീപിനെ, മാലദ്വീപ്, മൗറീഷസ് തുടങ്ങിയ ദ്വീപുകളിലെ വികസനമാതൃകയില്‍ വളര്‍ത്തിയെടുക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതും ഇന്ന് കാണുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും.

ഇന്നത്തെ ഈ കോലാഹലങ്ങള്‍ ഉണ്ടാവുന്നത് ആയിഷ സുല്‍ത്താന എന്ന സിനിമ സംവിധായികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആണ്… മോങ്ങാനിരിക്കുന്ന നായയുടെ നായയുടെ തലയില്‍ തേങ്ങ വീണപോലെയായി പിന്നീടുണ്ടായ സംഭവവികസങ്ങള്‍… മോദി വിരുദ്ധര്‍ക്ക് വീണുകിട്ടിയ ഒരവസരമായി ഇത്… മോദി സര്‍ക്കാരിന്റെ കാവിവത്കരണ നയത്തിന്റെ ഫലമായി ദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യം അപകടത്തിലാവും എന്ന പ്രചരണം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശനും കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും ലീഗും മറ്റു പാര്‍ട്ടികളും ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ പിന്തുണയോടെ രാജ്യദ്രോഹപരമായ പ്രൊപ്പഗാണ്ട നടത്തികൊണ്ടിരിക്കുന്നു..സാഹിത്യാസംസ്‌കാരികസിനിമ താരങ്ങള്‍ എല്ലാം കളിക്കളത്തില്‍ ഇറങ്ങിയിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുസരിച്ചുള്ള നിയമങ്ങളാണ് അവിടെ നടപ്പിലാക്കുന്നത്… മോദിയുടെ നയങ്ങള്‍ അല്ല.

വികസനങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിനയുള്ള അടിസ്ഥാന മുന്‍കരുതലുകള്‍, ഭരണപരിഷ്‌കാരങ്ങള്‍ എല്ലാം വേണ്ടിവരും… മോദി സര്‍ക്കാര്‍ അതുതന്നെ ആണ് ചെയ്യുന്നതും…കോവിഡ് പ്രതിരോധത്തിന് ലോക്ഡൗണ്‍, കണ്ടെയ്ന്‍മെന്റ് സോണ്‍, 144 , കര്‍ഫ്യൂ തുടങ്ങിയ നടപടികള്‍ സര്‍ക്കാരിന് ചെയ്യേണ്ടി വരുന്നുണ്ടല്ലോ.അത് ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കും… ജനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ആണത് … വ്യക്തി സ്വാതന്ത്ര്യം ഹാനികരണം ആകുന്നില്ല… നമ്മുടെ ഭരണഘടന അനുവദിക്കുന്നതുമാണത്… ആരും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നില്ല.. ഇത് മാത്രമാണ് മോദി സര്‍ക്കാരും ചൈയ്യുന്നത്…ഇവിടെ പ്രതിരോധിക്കുന്നവര്‍ കൂട്ടത്തോടെ ഭീകരവാദികള്‍ക്കു കുടപിടിക്കുകയാണ്.

കുറെ വര്‍ഷങ്ങളായി ലക്ഷദ്വീപ് ഭീകരവാദത്തിന്റെ ഹബ് ആയിരിക്കയാണ്… ദ്വീപ് വാസികളില്‍ നിന്നും മറച്ചുവെച്ച കൊണ്ടാണ് ഇത് നടത്തുന്നത്… ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ഉണ്ട്…ഈയിടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ലക്ഷദ്വീപ്പില്‍ നിന്നും പിടിച്ചെടുത്ത 3000 കോടിയുടെ മയക്കുമരുന്ന് എകെ 47 ആയുധങ്ങള്‍ ഇതിനു തെളിവാണ്… ഈ കാര്യങ്ങളെപ്പറ്റി നമ്മുടെ മുഖ്യ വാര്‍ത്താ മാധ്യമങ്ങള്‍ ഒന്നും പറയുന്നില്ല… ഈ ആള്‍ക്കൂട്ടങ്ങളും പറയുന്നില്ല..സത്യം മറച്ചുവച്ചു തെറ്റിദ്ധാരണകളും നുണകഥകളും പ്രചരിപ്പിക്കുന്നത് പത്രധര്‍മ്മം അല്ല… രാജ്യദ്രോഹം തന്നെ ആണ്.

ഈ ദുഷ്പ്രചാരണത്തിന്റെ മുന്‍നിരയില്‍ വിഷയത്തിന്റെ താരമൂല്യം കൂട്ടാന്‍ പൃഥ്വിരാജ്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, റിമ കല്ലിങ്കല്‍ തുങ്ങിയവര്‍ കുടി ഉണ്ടെന്നറിയുമ്പോള്‍ ആണ് ഇവരുടെ ലക്ഷ്യം എന്താണെന്നു പുറത്താവുന്നത്… ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവരല്ല… കഥ അറിഞ്ഞുകൊണ്ടുതന്നെ ആട്ടത്തില്‍ പങ്കെടുക്കുന്നവരാണ്.. ഇവര്‍ ബുദ്ധി ഇല്ലാത്തവരല്ല… പക്ഷേ വിവരവും വിവേകവും ഇല്ലാത്തവരാണ്.

പൃഥ്വിരാജിന്റെ ‘ അനാര്‍ക്കലി’ ഷൂട്ടിങ് പെര്‍മിഷന്‍ മതതീവ്രവാദികള്‍ തടഞ്ഞു..അതിനെതിരായി ശക്തമായി നിലകൊണ്ട് ഷൂട്ടിങ് പെര്‍മിഷന്‍ കൊടുത്ത ഭരണകൂടമാണ് മോദിയുടേത്… പൃഥ്വിയും കൂട്ടരും വിദേശത്തു മരുഭൂമിയില്‍ കോവിഡ് ലോക്ഡൗണില്‍ കുടുങ്ങിയപ്പോള്‍ അവരെ സംരക്ഷിച്ചത് മോദി സര്‍ക്കാരാണ്.

നാടിന്റെ നന്മക്കായി പ്രതികരിക്കാന്‍ സിനിമ താരങ്ങള്‍ക്കും അവകാശമുണ്ട്, അതോടൊപ്പം ഉത്തരവാദിത്വവുമുണ്ട്… പക്ഷേ അത് സെലക്റ്റീവ് ആവരുത്… കേരളത്തില്‍ എത്രയെത്ര കൊലപാതകങ്ങള്‍,സ്ത്രീ പീഠനങ്ങള്‍, വാളയാറില്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ മൃഗീയമായി വലിച്ചുകീറി ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കികൊന്നപ്പോള്‍ ഇവരൊക്കെ എവിടെ ആയിരുന്നു?.. അങ്ങനെ എണ്ണിയാല്‍ തീരാത്ത ദുരന്തങ്ങള്‍ ഉണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത ഇവര്‍, ഇങ്ങിനെ സെലക്റ്റീവ് ആയി പ്രതികരിക്കുന്നതിന്റെ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്… ഇവരുടെ പിന്നില്‍ അദൃശ്യമായ രാജ്യദ്രോഹികള്‍ ഉണ്ട്.. കേന്ദ്ര തലത്തില്‍ അന്വേഷണം വേണ്ട വിഷയമാണിത്.

നടി ബലാത്സംഗസംഭവത്തില്‍ ആരോപിതനായ നടനെ പുറത്താക്കാന്‍, പൃഥ്വിരാജ്, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാനസികമായി തടവിലാക്കി സമ്മര്‍ദ്ദം ചെലുത്തിയതിനു ഞാന്‍ ദൃക്‌സാക്ഷി ആണ്.. അമ്മയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ആ നടനെ പുറത്താക്കിയത്.. സമാനമായ സാഹചര്യത്തില്‍ മയക്കുമരുന്ന് കേസില്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന നടനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കൂടി ‘അമ്മ ‘ തയ്യാറാകുന്നില്ല… പൃഥ്വിരാജിന്റെ വീരശൂരനീതിന്യായ ശബ്ദം എവിടെപ്പോയി??? അതിനുശേഷം കേരളത്തില്‍ നടന്ന ഒരു ദുരന്തത്തിലും പൃഥ്വിരാജ് ഇന്നേ വരെ പ്രതികരിച്ചുകണ്ടില്ല…ഇപ്പൊ സേവ് ലക്ഷദ്വീപുമായി ഇറങ്ങിയിരിക്കുന്നു.

മോദി സര്‍ക്കാര്‍ ഇതുവരെ രാജ്യത്തെ കാവിവത്കരിക്കാന്‍ ഒരു കാര്യവും ചെയ്തിട്ടില്ല..കഴിഞ്ഞകാലങ്ങളിലെ ഭരണകൂടങ്ങള്‍ ഉണ്ടാക്കിവെച്ച കോട്ടങ്ങള്‍ പരിഹരിക്കാന്‍ നടപടി എടുത്തു… അതെല്ലാം വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ വേണ്ടി അല്ല എന്ന്, നടപ്പാക്കിയ ഓരോ പദ്ധതികളുടെയും സ്വഭാവം നോക്കിയാല്‍ മനസ്സിലാവും… ഉദാഹരണത്തിന്, നോട്ട് നിരോധനം, ജിഎസ്ടി, മുത്തലാഖ്, കശ്മീര്‍ 370, കാര്‍, കാര്‍ഷിക ബില്ല്… ഇനിയുമുണ്ട്… ഇതെല്ലാം വോട്ട് നഷ്ടപ്പെടുത്തുന്ന പോളിസികളാണ്. എല്ലാം നാടിന്റെയും ജനങ്ങളുടേക്കും നന്മക്കായി ചെയ്തതാണ്… ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയപാര്‍ട്ടിയും ചെയ്യാന്‍ ഭയന്ന കാര്യങ്ങള്‍..ജനങ്ങള്‍ അത് മനസ്സിലാക്കി.. അതുകൊണ്ടുതന്നെ ആണ് രണ്ടാമത്തെ പ്രാവശ്യം കൂടുതല്‍ ശക്തിയോടെ തുടര്‍ഭരണത്തിലേക്കു ജനങ്ങള്‍ മോഡിയെ തിരഞ്ഞെടുത്തത്… കേരളത്തിലെ ജനങ്ങള്‍ ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കു അതീതമായി മോദി ജിയെ അംഗീകരിക്കുന്നു.

പ്രതിരോധിക്കുന്ന ഈ ആള്‍ക്കൂട്ടം, മോദിയെ ‘ വളഞ്ഞിട്ട് ‘ തല്ലു കയാണ്… ആള്‍ക്കൂട്ടം തല്ലിയാല്‍ പാമ്പ് ചാവില്ല… അടിക്കുന്ന വടി ഓടിയുകയും പാമ്പിന്റെ കടി കൊള്ളേണ്ടിവരുകയും ചെയ്യും…നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഭീകരമായ വലിയ വലിയ പ്രശ്‌നങ്ങള്‍ ഉണ്ട്… ശ്രീ പിണറായി വിജയന് രണ്ടാം വട്ടം അധികാരം കിട്ടിയാലും, കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനം ശ്രീ. വി.ഡി. സതീശനു കിട്ടിയാലും തീരാത്ത പ്രശ്‌നങ്ങള്‍….വികസനം വേണ്ടത നമ്മുടെ ഈ കൊച്ചു കേരളത്തിനാണ്. ഭഷ്യ കിറ്റും, പാര്‍പ്പിടവും വെള്ളവും കിട്ടാത്ത ലക്ഷകണക്കിന് പാവപെട്ടവര്‍ ഇന്നും നമ്മുടെ മൂക്കിനു കീഴെ ഉണ്ട്.

അരിയില്ലാത്ത മക്കള്‍ക്കു ചക്കച്ചുള പുഴുങ്ങികൊടുക്കുന്ന അമ്മമാരുണ്ടിവിടെ, മക്കളുടെ വിശപ്പടക്കാനായി തെരുവിലിറങ്ങുന്ന അമ്മമാരുണ്ടിവിടെ, കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കേണ്ടിവരുന്ന സഹോദരിമാരുണ്ടിവിടെ, ‘ എന്റെ മക്കളുടെ വിശപ്പിനെക്കാള്‍ വലുതല്ല സാറെ, എന്റെ മാനം ‘ എന്ന് പറഞ്ഞു വയറ്റത്തടിച്ചു പൊട്ടിത്തെറിച്ചു പൊട്ടികരയുന്ന നമ്മുടെ സഹോദരിമാരുണ്ടിവിടെ, ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ വഴിയില്‍ മരിച്ചുവീഴുന്ന പാവപെട്ടവരുണ്ടിവിടെ, ചികില്‍സിച്ചാല്‍ ഭേദമാകുന്ന രോഗമുള്ളവര്‍ ചികിത്സകിട്ടാതെ മരിച്ചുവീഴുന്നവരുണ്ടിവിടെ, പണമില്ലാതെ വിദ്യാഭ്യാസം മുടങ്ങി ആത്!മഹത്യ ചെയ്യുന്ന പാവം കുട്ടികളുണ്ടിവിടെ, ഒരു ചെറിയ കാറ്റടിച്ചാല്‍ പറന്നുപോകുന്ന നീല പ്ലാസിക് ഷീറ്റ് കെട്ടി അതിനകത്തു പ്രായപൂര്‍ത്തിവന്ന പെണ്മക്കളുടെ ചാരിത്രം കാക്കാന്‍ ഉറക്കമൊഴിഞ്ഞു കാവലിരിക്കുന്ന അമ്മമാരുണ്ടിവിടെ, പിഎസ്‌സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും രാഷ്ട്രീയസ്വാധീനമില്ലാത്തത്‌കൊണ്ട് തൊഴില്‍ നിരസിക്കപ്പെട്ടു ആത്!മഹത്യക്കു ഒരുങ്ങുന്ന ചെറുപ്പക്കാരുണ്ടിവിടെ, പകച്ചുനിന്നു അലറിവിളിച്ചു കരയുന്ന തൊഴിലില്ലാത്ത അഭ്യസ്ഥ വിദ്യരുണ്ടിവിടെ…… ഇത് ആഫ്രിക്കന്‍ കാടുകളിലല്ല, ടിവി ചാനലുകളിലല്ല… ഞാന്‍ കണ്ട മലയാളികളുടെ കാഴ്ചകളാണ്…ചഒ ലൂടെ വിനോദ യാത്രക്ക് പോകുമ്പോള്‍ കുറച്ചുദൂരെ ഒന്നെത്തിനോക്കിയാല്‍ നിങ്ങള്‍ക്കും കാണാം ഈ കാഴ്ചകള്‍.

ഇതൊന്നും കാണാതെ കേള്‍ക്കാതെ എതെങ്കിലും ഭീകരരാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിച്ചു അവരെ ന്യായീകര്‍ക്കാന്‍ പേനയും വാളും എടുക്കുന്ന, നേരത്തെ പറഞ്ഞ ആള്‍ക്കൂട്ടകാരോട് ഒരു ചോദ്യം…ഇന്ത്യയുടെ ആത്മാഭിമാനത്തെ നശിപ്പിക്കാന്‍ നിങ്ങളും കൂട്ടുനില്‍ക്കണോ??? സത്യങ്ങള്‍, യാഥാര്‍ഥ്യങ്ങള്‍ അന്വേഷിച്ചറിയു… എന്നിട്ട് പ്രതികരിക്കൂ…ഭാരതം വിജയിക്കട്ടെ, കേരളം വിജയിക്കട്ടെ…

ദേവന്‍ ശ്രീനിവാസന്‍