സ്‌നേഹപൂര്‍വ്വം ഡെന്നിസിന് ……ഓര്‍മകള്‍ പങ്കുവെച്ച് രവി മേനോന്‍

പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് കണ്ണീര്‍ പ്രണാമം. ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങളായിരുന്നു ഞങ്ങളുടെ ഹൃദയങ്ങളെ വിളക്കിച്ചേര്‍ത്ത പ്രധാന കണ്ണി. മാസ്റ്ററെ കുറിച്ചും മാസ്റ്ററുടെ പാട്ടുകളെ കുറിച്ചും സംസാരിക്കാന്‍ ഇനിയൊരു രാത്രിയും ഡെന്നിസ് വിളിക്കില്ല എന്നോര്‍ക്കുമ്പോള്‍ വേദനയുണ്ട്.ഡെന്നിസ് പല്ലവി പാടിത്തീര്‍ന്നതും ഹാര്‍മോണിയത്തില്‍ ഇളയരാജ മനോഹരമായ ഒരീണം വായിച്ചതും ഒരുമിച്ച്. മലയാളികള്‍ എക്കാലവും മൂളിനടക്കാന്‍ പോകുന്ന ഈണം: പുഴയോരത്തില്‍ പൂന്തോണിയെത്തീല…” രാജയുടെ ട്യൂണിനൊത്ത് വരികളെഴുതിയത് ഒ എന്‍ വി. പാടിയത് ചിത്ര. ഏതാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ അഥര്‍വ്വ”ത്തിലെ അടുത്ത ഈണങ്ങളും പിറക്കാന്‍: പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു, അമ്പിളിക്കലയും.തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ ഒര്‍മ്മകള്‍ പങ്കുവെച്ച് രവി മേനോന്‍.

രവി മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്,

പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് കണ്ണീര്‍ പ്രണാമം… ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങളായിരുന്നു ഞങ്ങളുടെ ഹൃദയങ്ങളെ വിളക്കിച്ചേര്‍ത്ത പ്രധാന കണ്ണി. മാസ്റ്ററെ കുറിച്ചും മാസ്റ്ററുടെ പാട്ടുകളെ കുറിച്ചും സംസാരിക്കാന്‍ ഇനിയൊരു രാത്രിയും ഡെന്നിസ് വിളിക്കില്ല എന്നോര്‍ക്കുമ്പോള്‍ വേദന.
സ്‌നേഹപൂര്‍വ്വം ഡെന്നിസിന്

അഥര്‍വ്വ”ത്തിലെ ആദ്യ ഈണം സൃഷ്ടിക്കും മുന്‍പ് ഇശൈജ്ഞാനി ഇളയരാജ സംവിധായകന്‍ ഡെന്നിസ് ജോസഫിനോട് ചോദിച്ചു: ഈ പാട്ടിനൊരു സാംപിള്‍ തരാനുണ്ടോ?”
ഡെന്നിസിന് പെട്ടെന്ന് ഓര്‍മ്മവന്നത് പ്രിയസംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ ആ വിഖ്യാത ഗാനമാണ്: പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ, നമുക്കൊരേ പ്രായം നമുക്കൊരേ മോഹം നമുക്കൊരേ ദാഹം….” ഒരു പെണ്ണിന്റെ കഥയില്‍ പി സുശീല പാടിയ സൂപ്പര്‍ ഹിറ്റ് ഗാനം.
ഡെന്നിസ് പല്ലവി പാടിത്തീര്‍ന്നതും ഹാര്‍മോണിയത്തില്‍ ഇളയരാജ മനോഹരമായ ഒരീണം വായിച്ചതും ഒരുമിച്ച്. മലയാളികള്‍ എക്കാലവും മൂളിനടക്കാന്‍ പോകുന്ന ഈണം: പുഴയോരത്തില്‍ പൂന്തോണിയെത്തീല…” രാജയുടെ ട്യൂണിനൊത്ത് വരികളെഴുതിയത് ഒ എന്‍ വി. പാടിയത് ചിത്ര. ഏതാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ അഥര്‍വ്വ”ത്തിലെ അടുത്ത ഈണങ്ങളും പിറക്കാന്‍: പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു, അമ്പിളിക്കലയും.. അവസാനമായി രാഗമാലികയിലുള്ള ഒരു ശ്ലോകവും.
പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല. മുക്കാല്‍ മണിക്കൂറിലാണ് രാജാസാര്‍ ആ പാട്ടുകള്‍ മുഴുവന്‍ ചിട്ടപ്പെടുത്തിയത്. ശ്വാസം വിടാന്‍ പോലും സമയമില്ലാത്ത അവസ്ഥയിലായിരുന്നു അന്നദ്ദേഹം. പത്ത് മണിക്ക് എത്തിക്കൊള്ളണം, പത്തേമുക്കാലിന് രാജാ സാറിന് ഒരു തെലുങ്ക് പടത്തിന്റെ റീറെക്കോര്‍ഡിംഗിന് പോയേ പറ്റൂ എന്ന് അദ്ദേഹത്തിന്റെ മാനേജര്‍ വിളിച്ചുപറഞ്ഞപ്പോള്‍ തോന്നിയ ആശങ്കയും നിരാശയും ആ ഈണങ്ങള്‍ കേട്ടതോടെ അവയുടെ പാട്ടിന് പോയി.”– ഡെന്നിസ്.
ഇളയരാജ ഒരു സാംപിള്‍ ട്യൂണ്‍ ചോദിച്ചപ്പോള്‍ എന്തുകൊണ്ട് പൂന്തേനരുവി ഓര്‍മ്മവന്നു എന്ന് സ്വയം ചോദിച്ചുനോക്കിയിട്ടുണ്ട് ഡെന്നിസ്. ഭഭതലേന്ന് രാത്രി മുഴുവന്‍ മനസ്സ് മൂളിക്കൊണ്ടിരുന്ന പാട്ടാണ്. ദേവരാജന്‍ മാസ്റ്ററുടെ ഈണം. എന്റെ ഏകാന്തതയില്‍ എന്നും എനിക്ക് കൂട്ട് മാസ്റ്ററുടെ പാട്ടുകളാണ്. പ്രത്യേകിച്ച് സുശീലാമ്മ പാടിയ പാട്ടുകള്‍.” ഒന്നുകൂടി പറഞ്ഞു ഡെന്നിസ്: ഭഭഇന്ത്യന്‍ സിനിമയില്‍ ഞാന്‍ ഏറ്റവും ആദരിക്കുന്ന സംഗീത സംവിധായകനാണ് ദേവരാജന്‍.” (അത്ഭുതം തോന്നിയില്ല. ദേവരാജന്‍ മാസ്റ്ററുടെ പാട്ടുകളോടുള്ള ഭ്രമം തന്നെയാണല്ലോ എന്നെയും ഡെന്നിസിനെയും സുഹൃത്തുക്കളാക്കിയതും). ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ സുശീല പാടുന്ന ഒരു പാട്ടെങ്കിലും സ്വന്തം സിനിമയില്‍ വേണമെന്ന ഡെന്നിസിന്റെ മോഹത്തില്‍ നിന്നാണ് അഗ്രജനിലെ ഭഭയേശുമഹേശാ” എന്ന പാട്ട് പിറന്നത്. ദേവരാജന്‍ – സുശീല ടീമിന്റെ ഒരു ദശകത്തിന് ശേഷമുള്ള ഒത്തുചേരല്‍..
ഇളയരാജയെ മാത്രമല്ല രാജയുടെ സഹായിയായ സുന്ദര്‍രാജനെയും സ്വന്തം സിനിമയില്‍ സംഗീത സംവിധായകനായി പരീക്ഷിച്ചു ഡെന്നിസ്. അത് മറ്റൊരു രസികന്‍ കഥ. അപ്പുവിന്റെ നിര്‍മ്മാതാവായ സെവന്‍ ആര്‍ട്ട്‌സ് വിജയകുമാറിന് അവരുടെ സ്ഥിരം സംഗീത സംവിധായകന്‍ ബോംബെ രവിയെ കൊണ്ട് പാട്ടുകള്‍ ചെയ്യിക്കാനായിരുന്നു താല്പര്യം. അതുവരെ ഇളയരാജയുടെ സഹായി മാത്രമായി ഒതുങ്ങിജീവിച്ച സുന്ദര്‍രാജന്റെ പേര് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് വിജയകുമാര്‍ പ്രതികരിച്ചതിങ്ങനെ: ബോംബെ രവിയെ തരാമെന്നു പറഞ്ഞിട്ട്, വേണ്ടാ ഇളയരാജയുടെ ഹാര്‍മോണിസ്റ്റിനെ മതി എന്ന് പറയുന്ന നിങ്ങളൊരു സംഭവം തന്നെ.”
രാജയുടെ റെക്കോര്‍ഡിംഗുകളില്‍ ക്ഷമയോടെ, നിശ്ശബ്ദനായി ഇശൈജ്ഞാനി പറഞ്ഞുകൊടുക്കുന്ന നൊട്ടേഷനുകള്‍ എഴുതിയെടുക്കുകയും പാട്ടുകാരെ പാടിപ്പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന കറുത്ത് ഉയരം കുറഞ്ഞ മനുഷ്യനെ ഡെന്നിസിന് പരിചയപ്പെടുത്തിയത് സുഹൃത്തും ഗാനരചയിതാവുമായ പിറൈചൂഡന്‍. ഡെന്നിസിന്റെ ശുപാര്‍ശപ്രകാരം അധികം വൈകാതെ രഞ്ജിനി കാസറ്റ്‌സിന്റെ തമിഴ് അയ്യപ്പ ഗാനങ്ങള്‍ ചിട്ടപ്പെടുത്താനുള്ള ദൗത്യം സുന്ദര്‍രാജനെ തേടിയെത്തുന്നു. തൊട്ടു പിന്നാലെ അപ്പു”വും. ശ്രീകുമാരന്‍ തമ്പിയും പുതുമുഖ സംഗീത സംവിധായകനും ചേര്‍ന്ന് അപ്പുവില്‍ ഒരുക്കിയ രണ്ടു പാട്ടുകളും ഹിറ്റായിരുന്നു: കൂത്തമ്പലത്തില്‍ വെച്ചോ കുറുമൊഴിക്കുന്നില്‍ വെച്ചോ, ഒരിക്കല്‍ നീ ചിരിച്ചാല്‍. ഒരു മലയാളിയല്ല ആ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് എന്ന് വിശ്വസിക്കാന്‍ പ്രയാസം.

റെക്കോര്‍ഡിംഗ് കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ മുന്നില്‍ വന്നു തൊഴുതു നിന്നുകൊണ്ട് സുന്ദരരാജന്‍ പറഞ്ഞ വാക്കുകള്‍ ഡെന്നിസിന്റെ കണ്ണുകള്‍ ഈറനാക്കുന്നു: ഭഭസാര്‍, മകളുടെ വിവാഹമാണ് അടുത്താഴ്ച്ച. വിവാഹ ക്ഷണക്കത്തില്‍ അച്ഛനായ എന്റെ പേരിനൊപ്പം മ്യൂസിക് ഡയറക്റ്റര്‍ എന്ന് വെക്കാനുള്ള അവസരം തന്നത് സാറാണ്. മരണം വരെ മറക്കില്ല സാറിനെ.”
നാല് പതിറ്റാണ്ടോളം പ്രശസ്ത സംഗീത ശില്പികളുടെ നിഴലില്‍ ഒതുങ്ങി ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു പാവം മനുഷ്യന്റെ നിഷ്‌കളങ്ക സ്‌നേഹം മുഴുവനുണ്ടായിരുന്നു ആ വാക്കുകളില്‍.സിനിമാജീവിതം സാര്‍ത്ഥകമായി എന്ന് തോന്നിയ അപൂര്‍വ നിമിഷങ്ങളിലൊന്ന്.

രവിമേനോന്‍

…………………………………………………………………….

സൂപ്പർ ഹിറ്റുകളുടെ ശില്പിക്ക് ആദരാഞ്ജലികൾ…..

ഡെന്നിസ് മോഹിച്ചു, വെങ്കിടേഷിന്റെ
ഗിറ്റാറിൽ കുയിലും കിളിയും പിറന്നു
ഒരു ഗിറ്റാർ കയ്യിലുണ്ടെങ്കിൽ എവിടെവെച്ചും ഏതു നേരവും ഈണമുണ്ടാക്കും എസ് പി വെങ്കിടേഷ് എന്ന് ഡെന്നിസ് ജോസഫ്..
“തുടർക്കഥ” ഉദാഹരണം. ഒ എൻ വി ആയിരുന്നു ഗാനരചയിതാവ്. പടത്തിലെ നാല് ഗാനങ്ങളും (ആതിര വരവായി, അളകാപുരിയിൽ, മഴവില്ലാടും, ശരറാന്തൽ പൊന്നും പൂവും) എഴുതിത്തീർത്ത ശേഷം നാട്ടിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങുകയാണ് അദ്ദേഹം. കമ്പോസിംഗ് കഴിഞ്ഞു എല്ലാവരും എ വി എം സ്റ്റുഡിയോയിലെ ഡൈനിങ് റൂമിൽ വന്നിരുന്നപ്പോൾ വെങ്കിടേഷിനോട് സംവിധായകൻ ഡെന്നിസ് ജോസഫ് ഒരാഗ്രഹം പറഞ്ഞു: “ഗിറ്റാറിൽ എന്തെങ്കിലും ഒരു പീസ് വായിച്ചുകേൾപ്പിക്കണം.”
ഗിറ്റാറിന്റെ രാജകുമാരനാണ് വെങ്കിടേഷ്. സിത്താറിന്റെയും വീണയുടെയും ശബ്ദം വരെ ആ ഉപകരണത്തിൽ അദ്ദേഹം സൃഷ്ടിച്ചു കേട്ടിട്ടുണ്ടെന്ന് ഡെന്നിസ്. പറഞ്ഞപോലെ വെങ്കിടേഷ് അവിടെയിരുന്ന് ഗിറ്റാറിൽ ഒരു പീസ് വായിച്ചു കേൾപ്പിക്കുന്നു. ഒരു ചെറിയ മ്യൂസിക്കൽ ബിറ്റ്. വെറുതെ ഒരു രസത്തിനു വേണ്ടി വായിച്ചതെങ്കിലും ആ സംഗീത ശകലം ഡെന്നിസിന്റെ മനസ്സിനെ തൊട്ടു. ഇതൊരു പാട്ടാക്കി മാറ്റി സിനിമയിൽ ഉപയോഗിക്കണം എന്ന് ആ നിമിഷം ഉറച്ചു കഴിഞ്ഞിരുന്നു അദ്ദേഹം.
എയർപോർട്ടിലേക്ക് തിടുക്കത്തിൽ പോകാൻ ഒരുങ്ങിനിന്ന ഒ എൻ വിയെ അനുനയിപ്പിച്ച് ഈണത്തിനനുസരിച്ച് ഒരു പല്ലവി എഴുതിവാങ്ങുകയായിരുന്നു അടുത്ത ദൗത്യം. ആദ്യം തെല്ലൊന്ന് മടിച്ചെങ്കിലും ഒടുവിൽ കവി വഴങ്ങി. നിന്ന നിൽപ്പിൽ തന്നെ ഈണം കേട്ട് രണ്ടു വരികൾ മൂളിക്കൊടുത്തു ഒ എൻ വി. ബാക്കി വരികൾ നാട്ടിലെത്തി ഫോണിൽ വിളിച്ചു പറയാം എന്ന വാഗ്ദാനവുമായി ഉടനടി സ്ഥലം വിടുകയും ചെയ്തു അദ്ദേഹം.
കവി വാക്കു പാലിച്ചു. വെങ്കിടേഷിന്റെ ഇൻസ്റ്റന്റ് ഈണത്തിനൊത്ത് ഒ എൻ വി മനസ്സിൽ നിന്ന് മൂളിക്കൊടുത്ത പല്ലവി ഇവയായിരുന്നു: “മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ, കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ…”. 1991 ലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്ന്. എം ജി ശ്രീകുമാറും ചിത്രയും പാടിയ ആ പാട്ടിന് ഇന്നത്തെ തലമുറയിൽ പോലുമുണ്ട് ആരാധകർ …
എറണാകുളത്ത് “കിഴക്കൻ പത്രോസി”ന്റെ പൂജാവേളയിൽ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന് വെങ്കിടേഷ് ഗിറ്റാറിൽ വായിച്ചുകേൾപ്പിച്ച ഒരുകൊച്ചു സംഗീതശകലത്തിൽ നിന്നാണ് പാതിരാക്കിളി എന്ന ഹിറ്റ് ഗാനത്തിന്റെയും പിറവി. ആ ഈണത്തിൽ നിന്നൊരു മുഴുനീള ഗാനമുണ്ടാക്കിയാലോ എന്ന ഡെന്നിസിന്റെ നിർദ്ദേശം ശിരസാവഹിക്കുന്നു ഇൻസ്റ്റന്റ് ട്യൂൺ മേക്കറായ വെങ്കിടേഷ്. ഒ എൻ വി കുറുപ്പിന്റെ ലളിതമായ വരികളും യേശുദാസിന്റെ ഗന്ധർവ നാദവും കൂടി ചേർന്നതോടെ 1990 കളിൽ കേട്ട ഏറ്റവും ജനപ്രിയ ഓണപ്പാട്ടായി മാറി അത്.
പക്ഷേ ഒരു പ്രശ്‌നം. പാട്ടിനു പറ്റിയ സന്ദർഭമില്ല കഥയിൽ. ഇഷ്ടപ്പെട്ടുണ്ടാക്കിയ പാട്ട് ഉപേക്ഷിക്കാൻ മനസ്സൊട്ടു സമ്മതിക്കുന്നുമില്ല. ഒടുവിൽ ഡെന്നിസും സംവിധായകൻ സുരേഷ് ബാബുവും പാതിരാക്കിളിയെ സിനിമയുടെ ശീർഷക ഗാനമാക്കാൻ തീരുമാനിക്കുന്നു. അവസാനനിമിഷം, തികച്ചും യാദൃച്ഛികമായി സിനിമയിലേക്ക് “ഇടിച്ചുകയറി”വന്ന പാതിരാക്കിളിയാണ് കിഴക്കൻ പത്രോസിൽ ഏറ്റവും ഹിറ്റായത് എന്നത് മറ്റൊരു കൗതുകം. (നിർഭാഗ്യവശാൽ യൂട്യൂബിൽ ലഭ്യമായ സിനിമയുടെ വീഡിയോയിൽ നിന്ന് പ്രധാന ശീർഷകങ്ങൾക്കൊപ്പം ഗാനവും അപ്രത്യക്ഷമായിരിക്കുന്നു)
കഥ തീർന്നില്ല. പാട്ടുകേട്ട് ഡെന്നിസിനെ ആവേശപൂർവം വിളിച്ചവരിൽ ഒരാൾ സംവിധായകൻ പ്രിയദർശനായിരുന്നു. അത്രയും നല്ലൊരു പാട്ട് ടൈറ്റിലിൽ ഒതുക്കിക്കളഞ്ഞതിൽ പ്രതിഷേധമുണ്ടായിരുന്നു പ്രിയന്. “എന്നെങ്കിലും ഒരിക്കൽ ഞാൻ ഈ ട്യൂൺ എന്റെ സിനിമയിൽ ഉപയോഗിക്കും. അപ്പോൾ നിങ്ങളാരും മറുത്തു പറയരുത്.”– പ്രിയൻ.
പറഞ്ഞപോലെ പ്രവർത്തിച്ചു പ്രിയദർശൻ. സംഗീതസംവിധായകൻ വെങ്കിടേഷിന്റെ അനുമതിയോടെ തന്നെ “സാത് രംഗ് കെ സപ്നേ” എന്ന തന്റെ ചിത്രത്തിൽ പാതിരാക്കിളിയുടെ ട്യൂൺ ഉപയോഗിച്ചു അദ്ദേഹം. ഉദിത് നാരായൺ പാടിയ “ജൂട്ട് ബോൽനാ” എന്ന ആ ഗാനം പുറത്തുവന്നത് നദീം ശ്രാവണിന്റെ ക്രെഡിറ്റിലാണെന്നു മാത്രം. പക്ഷേ പരാതിയൊന്നും പറഞ്ഞില്ല പൊതുവെ സമാധാനപ്രിയനായ വെങ്കിടേഷ്. ഗർദിഷിൽ തുടങ്ങി പ്രിയന്റെ എത്രയോ ഹിന്ദി ചിത്രങ്ങൾക്ക് റീറെക്കോർഡിംഗ് നിർവഹിച്ചിട്ടുള്ളത് വെങ്കിടേഷാണല്ലോ. ബംഗാളി സിനിമയിലേക്ക് വെങ്കിടേഷിന് വഴി തുറന്നുകൊടുത്തതും ഈ ബോളിവുഡ് ബന്ധം തന്നെ.
–രവിമേനോൻ (മൊഴികളിൽ സംഗീതമായി)