‘ചതുര്‍മുഖം’ ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയായ ചതുര്‍മുഖം ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെസ്റ്റിവലാണിത്. ദി വെയ്ലിങ് എന്ന പ്രസിദ്ധകൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും ‘ഷട്ടര്‍’ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ ‘ദി മീഡീയം’ ഉള്‍പ്പടെ 47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്റെ ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്നാവിസിന്റെ ച്യൂയിംഗ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍. വേള്‍ഡ് ഫന്റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്.രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ 8നാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ആയത്. നല്ല റിവ്യൂസും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കളക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്റ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.

മഞ്ജുവാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചതുര്‍മുഖം രചിച്ചിരിക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ക്ഷന്‍സ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജിസ്സ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദന്‍ രാമനുജം ക്യാമറയും മനോജ് എഡിറ്റിങും സൌണ്ട് ഡിസൈന്‍-ബാക്ക്ഗ്രൌണ്ട് സ്‌ക്കോര്‍ ഡോണ്‍ വിന്‍സന്റും നിര്‍വ്വഹിച്ചിരിക്കുന്നു.