കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ നടത്തിയ ‘അമ്മ’ യോഗത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ

പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും മാസ്‌ക് നിര്‍ന്ധമാക്കുമ്പോള്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത താരസംഘടന ‘അമ്മ’യുടെ യോഗത്തില്‍ അംഗങ്ങള്‍ മാസ്‌ക് ധരിക്കാതെ എത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്ന പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെയാണ് വിമര്‍ശനം ശക്തമായത്. സാധാരണക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍, സാമൂഹിക അകലം പോലും ഇല്ലാതെ നടന്ന പരിപാടിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.

‘സാമൂഹ്യഅകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ. കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ’, ഫെയ്സ്ബുക്കില്‍ ബിന്ദു കൃഷ്ണ കുറിച്ചു.

കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു കഴിഞ്ഞ ദിവസം സംഘടനയുടെ യോഗം നടന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിനുമായിരുന്നു കഴിഞ്ഞ ദിവസം താരങ്ങള്‍ ഒത്തുകൂടിയത്. സാമൂഹിക അകലം പാലിക്കാതെ താരങ്ങള്‍ ഉള്‍പ്പെടെ വേദിയില്‍ ഇരുന്നതും എറണാകുളം എം.പി ഹൈബി ഈഡന്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്തതുമെല്ലാം വിമര്‍ശനത്തിന് കാരണമായിരുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താന്‍ പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന പൊലീസ് ഈ നിയമലംഘനം കണ്ടില്ലേ എന്ന് സോഷ്യല്‍ മീഡിയയിലു വിമര്‍ശനം ശക്തമായി. അമ്മ ഫെയ്സ്ബുക്ക് പേജില്‍ വിദ്യാഭ്യാസ സഹായം വിതരണം ചെയ്യുന്ന പോസ്റ്റിന് കീഴിലും നിരവധി പേര്‍ കമന്റുമായി എത്തിയിരുന്നു.