ബിച്ചു തിരുമലയുടെ അവസാന സിനിമാ ഗാനം , ഒന്നുമില്ലാത്തവര്‍ക്കെല്ലാം കൊടുക്കുവോ…

ഭജ ഗോവിന്ദത്തില്‍ തുടങ്ങിയ ബിച്ചു തിരുമലയുടെ സിനിമാ ഗാനരചനയിലെ അവസാനപാട്ട് 2018 ല്‍ പുറത്തിറങ്ങിയ ശബ്ദം എന്ന ചിത്രത്തിനു വേണ്ടിയുളളതായിരുന്നു.ഒന്നുമില്ലാത്തവര്‍ക്കെല്ലാം കൊടുക്കുവോ എന്ന ബിച്ചു തിരുമലയുടെ അവസാനപാട്ട് ഇപ്പോള്‍ മില്ലേനിയം ഓഡിയോസിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

പ്രതിഫലം വാങ്ങാതെയായിരുന്നു അദ്ദേഹം ഈ പാട്ടെഴുതിയത്.കളിമണ്‍പാത നിര്‍മാണം ജീവനോപാധിയാക്കിയ ചക്രപാണി എന്ന ബധിരന്റെ കഥ പറയുന്ന ചിത്രമാണ് പി കെ ശ്രീകുമാര്‍ സംവിധാനം ചെയ്ത ശബ്ദം .കഥാ പശ്ചാത്തലം പറഞ്ഞപ്പോള്‍ തന്നെ അര മണിക്കൂറിനുളളിലാണ് ബിജിബാലിന്റെ ഈണത്തിനനുസരിച്ച് ഒന്നുമില്ലാത്തവര്‍ക്കെല്ലാം കൊടുക്കുവോ എന്നു തുടങ്ങുന്ന ഗാനം ബിച്ചു തിരുമല എഴുതിയതെന്നും സംവിധായകന്‍ ശ്രീകുമാര്‍ പറയുന്നു.

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍യില്‍ വച്ചായിരുന്നു മരണം.സി.ജെ. ഭാസ്‌കരന്‍ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13നാണ് ബിച്ചു തിരുമല ജനിച്ചത്. പരേതനായ ബാലഗോപാലന്‍ , പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍. 1972ല്‍ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ.ആര്‍. റഹ്‌മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്. പ്രസന്നയാണ് ഭാര്യ. മകന്‍ സുമന്‍.

1981, 1991 ലും മികച്ച ഗാനരചയിതാവിനുളള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം അദ്ദേഹം നേടിയിരുന്നു.രാകേന്ദുകിരണങ്ങള്‍ (അവളുടെ രാവുകള്‍),വാകപ്പൂമരം ചൂടും (അനുഭവം),നീയും നിന്റെ കിളിക്കൊഞ്ചലും (കടല്‍ക്കാറ്റ്),ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിച്ചുവെങ്കില്‍ (അണിയാത്ത വളകള്‍),വെള്ളിച്ചില്ലും വിതറി (ഇണ),മൈനാകം (തൃഷ്ണ),ശ്രുതിയില്‍ നിന്നുയരും (തൃഷ്ണ),തേനും വയമ്പും (തേനും വയമ്പും),ആലിപ്പഴം (മൈ ഡിയര്‍ കുട്ടിച്ചാത്തന്‍),പൂങ്കാറ്റിനോടും (പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്),ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്),പാല്‍നിലാവിനും (കാബൂളിവാല) ഇവയൊക്കെയാണ് അദ്ദോഹത്തിന്റെ ശ്രദ്ധേയമായ ചലച്ചിത്രഗാനങ്ങള്‍.