‘ഭൂമിയിലെ മനോഹര സ്വകാര്യം’ ആമസോണ്‍ പ്രൈമിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്

കോവിഡ് മഹാമാരിയുടെ ഭാഗമായുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് റിലീസ് ചെയ്ത് അധിക വൈകാതെ തന്നെ തിയ്യറ്ററില്‍ നിന്ന് പിന്‍വലിയ്‌ക്കേണ്ടി വന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’.ഇപ്പോള്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയാണ്.

ചിത്രത്തിന് മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ‘ചലച്ചിത്രം മികച്ച ഗാനരചയിതാവിനും സ്വഭാവ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുമുള്ള അവാര്‍ഡുകളാണു നേടിയത്. സ്മരണകള്‍ കാടായി എന്നു തുടങ്ങുന്ന ഗാനത്തിനാണ് അന്‍വര്‍ അലി മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടിയത്.

നായികാ കഥാപാത്രത്തിന്റെ പിതാവായി അഭിനയിച്ച സുധീഷ് മികച്ച സ്വഭാവ നടനും ചിത്രത്തിലെ 3 കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഷോബി തിലകന്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി ഈ ചിത്രത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത നാടകകൃത്തായിരുന്ന എ.ശാന്തകുമാര്‍ ആദ്യമായി കഥയും തിരക്കഥയും എഴുതിയ അവാര്‍ഡ് സിനിമ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണു റിലീസായത്. ചിത്രം പ്രദര്‍ശനം തുടരുമ്പോഴാണ് ലോക് ഡൗണിനെ തുടര്‍ന്ന് തിയറ്ററുകള്‍ അടച്ചത്. ചിത്രത്തിലൂടെ മൂന്ന് പുരസ്‌കാരങ്ങള്‍ തേടിയെത്തിയപ്പോഴും അതില്‍ സന്തോഷിക്കാന്‍ സിനിമയുടെ തിരക്കഥാകൃത്തായ എ ശാന്തകുമാറില്ല എന്നതാണ് സിനിമാപ്രവര്‍ത്തകുടെ ഏക ദു:ഖം. എ.ശാന്തകുമാര്‍ കഴിഞ്ഞ ജൂണ്‍ പതിനാറിന് കോവിഡ് ബാധിച്ചു അന്തരിച്ചിരുന്നു.

കോഴിക്കോട് പറമ്പില്‍ സ്വദേശിയാണ് ശാന്തകുമാര്‍. കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നും ബിരുദ പഠനത്തിനുശേഷം നാടക രംഗത്തേക്കിറങ്ങിയ ശാന്തെന്റ ആദ്യ നാടകം ‘കര്‍ക്കിടക’മാണ്. സ്‌കൂള്‍ കലോല്‍വങ്ങളില്‍ ശ്രദ്ധേയമായ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ പ്രതിസന്ധിയെ മുന്‍കൂട്ടി വിവരിച്ച ന്റെ പുള്ളിപൈ കരയാണ് എന്ന നാടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. നാടകരചന, സംവിധാനം എന്നീ മേഖലകളില്‍ തിളങ്ങിയ അദ്ദേഹം എഴുപതിലധികം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. കുരുവട്ടൂര്‍ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മരം പെയ്യുന്നു, കര്‍ക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടന്‍ പൂച്ച, പതിമൂന്നാം വയസ്, ന്റെ പുള്ളിപൈ കരയാണ്, ഒറ്റ രാത്രിയുടെ കാമുകിമാര്‍ എന്നിവയാണ് പ്രധാന നാടകങ്ങള്‍.