
ക്രിസ്ത്യാനിയായിട്ട് പൊങ്കാലയിട്ട് സ്വന്തം മതത്തെ അപമാനിച്ചുവെന്ന വിദ്വേഷ കമന്റുകളിൽ പ്രതികരിച്ച് നടി ബീന ആന്റണി. താൻ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യാനിയെ അപമാനിച്ചിട്ടില്ലെന്നും ബീന ആന്റണി പറഞ്ഞു. കൂടാതെ താന്‍ വീട് ഉണ്ടാക്കാനാണ് പൊങ്കാലയിട്ടതെന്നും ക്രിസ്ത്യാനി ആയതു കൊണ്ട് പൊങ്കാലയിടാന്‍ പാടില്ല എന്നില്ലെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.
“ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത് ഹിന്ദുവിനെയാണ്. പക്ഷെ ഇന്നു വരെ ഞാന്‍ മതം മാറിയിട്ടില്ല. ക്രിസ്ത്യാനിയായി തന്നെയാണ് ജീവിക്കുന്നത്. അതുകൊണ്ട് ആറ്റുകാല്‍ പൊങ്കാലയിടാന്‍ പറ്റില്ല എന്നൊന്നുമില്ല. ഞാന്‍ എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന ഒരാളാണ്. കല്യാണം കഴിഞ്ഞതിന് ശേഷമല്ല അത്.
എന്റെ അപ്പച്ചന് കെട്ടു നിറച്ച് മലയ്ക്ക് പോയിട്ടുണ്ട്. അങ്ങനൊരു പാരമ്പര്യമാണ് എന്റേത് ക്രിസ്ത്യാനി ആയതു കൊണ്ട് പൊങ്കാലയിടാന്‍ പാടില്ല എന്നില്ല. അതൊന്നും ക്രിസ്ത്യാനിറ്റിയെ മോശപ്പെടുത്താനല്ല. കുറേപ്പേര് കമന്റിട്ടു, ക്രിസ്ത്യാനിയല്ലേ നിനക്ക് നാണമില്ലേ എന്നൊക്കെ. കമന്റുകള്‍ കാണുമ്പോള്‍ ഭയങ്കര വിഷമം തോന്നുന്നു.” ബീന ആന്റണി പറഞ്ഞു.
“എനിക്ക് ആരേയും ബോധവത്കരിക്കാനില്ല. പിന്നെ ഞാൻ ബി ജെ പിയിലോട്ട് പോകുന്നുവെന്നൊക്കെ കണ്ടു. സ്വപ്നത്തില്‍ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല. എല്ലാം കൂടി കൂട്ടി വായിക്കുന്നതായിരിക്കും. ലൈക്കിനും ഷെയറിനും പ്രശസ്തിയ്ക്കും വേണ്ടി എന്തൊക്കയോ പടച്ചുവിടുകയാണ്.
ഞങ്ങള്‍ കലാകാരന്മാരാണ്. ഒരു ഓരത്തു കൂടി ജോലിയും കാര്യങ്ങളുമായി പോവുകയാണ്. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. കോളേജില്‍ പടിക്കുമ്പം ഞാന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. എന്നാല്‍ കലാകാരിയായതോടെ ആരാണ് നന്മ ചെയ്യുന്തനെന്ന് നോക്കി നില്‍ക്കാനാണ് ആഗ്രഹം. ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകള്‍ ചെയ്യരുത്.” ബീന ആന്റണി കൂട്ടിച്ചേർത്തു.
പൊങ്കാലയിട്ടതിന്റെ പേരില്‍ നടി റെനീഷ റഹ്മാനെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ റെനീഷ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.