
48ാമത് കേരള ഫിലിം ക്രിറ്റിക്‌സ് അവാർഡിൽ രണ്ട് പുരസ്‌കാരങ്ങൾ സ്വന്തമാക്കി ബറോസ്. മികച്ച വസ്ത്രാലങ്കാരം, മികച്ച മേക്കപ്പ്മാൻ എന്നീ വിഭാഗങ്ങളിലാണ് അംഗീകാരങ്ങൾ ലഭിച്ചത്. ഗുര്‍പ്രീത് കൗറും ഭൂപാലന്‍ മുരളിയുമാണ് മികച്ച മേക്കപ്പിനുള്ള പുരസ്‌കാരം നേടിയത്. ജ്യോതി മദനാനി സിങ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ബറോസ്. കഴിഞ്ഞ ഡിസംബർ 25- നാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ പ്രേക്ഷകരിൽ നിന്ന് സിനിമ നേടിയത് മോശം പ്രതികരണങ്ങളായിരുന്നു. മോശം തിരക്കഥയും മോശമായ അഭിനയവും കാരണം സിനിമയ്ക്ക് ശക്തമായ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ബോക്‌സ് ഓഫീസിലും ചിത്രത്തിന് ചലനമുണ്ടാക്കാനായില്ല. ന്മോ ഹൻലാൽ തന്നെയാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ബറോസിനെ അവതരിപ്പിച്ചത്. സന്തോഷ് ശിവൻ ക്യാമറയും, സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിട്ടുണ്ട്. ക്രിയേറ്റീവ് ഹെഡ് ആയി ടി കെ രാജീവ് കുമാർ പ്രവർത്തിച്ച ചിത്രത്തിന്റെ നിർമാണം ആന്റണി പെരുമ്പാവൂർ ആയിരുന്നു.
മികച്ച 3D നിലവാരവും വിഎഫ്എക്സ് ഉപയോഗവും ഉണ്ടായിരുന്നുവെങ്കിലും, കഥയുടെ കെട്ടുറപ്പില്ലായ്മയും നിർമാണത്തിലെ ചില അളവുമാറ്റങ്ങളും ചിത്രത്തിന് തിരിച്ചടി ആയി. വിദേശ അഭിനേതാക്കളുടെ പ്രകടനവും ഡബ്ബിങ്ങും സിനിമയുടെ ആസ്വാദ്യതയെ ബാധിച്ചു. ഉയര്‍ന്ന പ്രൊഡക്ഷൻ വാല്യുവുകൾ ഉണ്ടായിരുന്നിട്ടും, ആഴമുള്ള സിനിമാനുഭവം നൽകാൻ ബറോസിന് സാധിച്ചില്ലെന്ന് നിരൂപകരും സോഷ്യൽ മീഡിയയിലുടനീളം പ്രേക്ഷകരും അഭിപ്രായപ്പെട്ടു.