
യുവനടിയെ പീഡിപ്പിച്ച കേസിൽ സഹസംവിധായകൻ ധിനിൽ ബാബുവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയോടെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ജാമ്യഹർജി പരിഗണിച്ചത്. സിനിമാനിർമാണ കമ്പനിയുടെ പനമ്പിള്ളി നഗറിലെ ഓഫീസിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവ നടിയുടെ പരാതി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും നിരീക്ഷിച്ച് നവംബർ 29-ന് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് ഡിസംബർ മൂന്നിനാണ് അറസ്റ്റിലായത്. ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തിയശേഷം സിനിമയുടെ കഥ ചർച്ച ചെയ്യാനെന്ന വ്യാജേന പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ, ബ്ലാക്ക് മെയിലിങ്ങിലൂടെ പണം തട്ടിയെടുക്കാൻ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഹർജിക്കാരൻ വാദിച്ചു.
നടിയുടെ പരാതിക്ക് പിന്നാലെ ധിനിൽ ബാബുവിനെതിരെ ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് നിയമനടപടികൾ സ്വീകരിച്ചിരുന്നു. കാസ്‌റ്റിങ് കൗച്ചിൻ്റെ പേരിൽ വേഫെറർ ഫിലിംസിനെ അപകീർത്തിപ്പെടുത്തിയതിനാണ് ധിനിൽ ബാബുവിനെതിരെ പരാതി നൽകിയത്. തേവര പൊലീസ് സ്‌റ്റേഷനിലും മലയാളത്തിലെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയിലുമാണ് വേഫെറർ ഫിലിംസ് പരാതി നൽകിയിരുന്നത്.