
കേരള സ്റ്റോറി എടുത്തവനെ പിടിച്ചിടിക്കണമെന്ന് തുറന്നടിച്ച് നടന്‍ അസ്‌കര്‍ അലി. ജാതിയും മതവും നോക്കാത്ത നാടാണ് കേരളമെന്നും, അത് തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അസ്‌കര്‍ അലി പറഞ്ഞു. പുറമെ നിന്നും ആളുകള്‍ വന്ന് അത് തകര്‍ക്കാന്‍ നോക്കിയാല്‍ നമ്മള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അസ്‌കർ അലി കൂട്ടിച്ചേർത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അസ്‌കര്‍ അലിയുടെ പ്രതികരണം.
‘കേരള സ്റ്റോറി എടുത്തവനെ പിടിച്ചിടിക്കണം. എന്തോരം എന്ന് പറഞ്ഞാണ് നമ്മള്‍ മലയാളികള്‍ കേട്ടോണ്ടിരിക്കുക. എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും, സിനിമയെടുക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും സിനിമ ഏത് രീതിയില്‍ വേണമെങ്കിലും എടുക്കാം എന്നൊക്കെ പറയാം. പക്ഷെ കേരളത്തെ കൊച്ചാക്കി കാണിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. അത് ഭയങ്കര മോശമാണ്. അതെന്തിനാണ് അങ്ങനൊരു സിനിമ. അതിന് എന്തിനാണ് കേരള സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്നത് എന്നൊന്നും എനിക്കറിയില്ല.” അസ്‌കർ അലി പറഞ്ഞു.
“ജാതിയും മതവും നോക്കാത്ത നാടാണ് കേരളം. കേരളത്തില്‍ അതൊന്നും സമ്മതിക്കരുത്. ഇവിടെ എല്ലാവരും ഒത്തൊരുമയോടു കൂടി പോയാല്‍ മതി. പുറമെ നിന്നും ആളുകള്‍ വന്ന് അത് തകര്‍ക്കാന്‍ നോക്കിയാല്‍ നമ്മള്‍ വച്ചുപൊറുപ്പിക്കില്ല. കമ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. വളര്‍ന്ന ചുറ്റുപാടും അങ്ങനെയാണ്. അമ്പലത്തിലെ ഉത്സവും പള്ളിയിലെ പെരുന്നാളും ഒരുമിച്ച് ആഘോഷിച്ചതാണ്. അതൊന്നും മലയാളികളുടെ മനസില്‍ നിന്നും പോകില്ല. എന്തുവന്നാലും അത് അങ്ങനെ തന്നെ കാണും.” അസ്‌കർ അലി കൂട്ടിച്ചേർത്തു.
വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കേരള സ്റ്റോറി തിയേറ്ററിലെത്തിയത്. ചിത്രത്തിന് ബോക്‌സ് ഓഫീസിലും മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ആദ്യത്തെ രണ്ട് ദിവസം ചിത്രത്തിന് നേടാനായത് രണ്ടരക്കോടിയോളം മാത്രമാണ്.