സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തണമെന്ന് അരുണ്‍ ഗോപി

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. മുഖ്യമന്ത്രി പറയുന്നതെല്ലാം താന്‍ ഉള്‍പ്പടെയുള്ളവര്‍ അനുസരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയക്കുന്നുണ്ടെന്നും,എന്നാല്‍ അതെല്ലാം രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അധികാരത്തിലേറി നമ്മളെ കാക്കുമെന്ന വിശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയും അധികാരത്തിലേറാന്‍ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം. ഒരു അമിതച്ചിലവും ആര്‍ഭാടവും അതുമൂലം ഉണ്ടാകുന്ന രോഗവ്യാപനവും താങ്ങാന്‍ ഈ ജനതയ്ക്കു ത്രാണി ഉണ്ടാകില്ലെന്ന് അങ്ങ് അറിയുമെന്ന് കരുതുന്നു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

ബഹുമാന്യ മുഖ്യമന്ത്രി…

അങ്ങ് പറയുന്നതെല്ലാം ഞങ്ങള്‍ അനുസരിക്കുന്നു, വീട്ടിലിരിക്കാന്‍ പറയുന്നതും ഡബിള്‍ മാസ്‌ക് ഇടാന്‍ പറഞ്ഞതും അങ്ങനെ ഓരോന്നും. കാരണം ജീവന്റെ വിലയുള്ള ജാഗ്രത ആവശ്യമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു ജീവിതം തിരിച്ചുപിടിച്ചു നേരേ ആക്കാന്‍ അങ്ങും സര്‍ക്കാരും ആതുര പോലീസ് കോവിഡ് സേനകള്‍ രാപകലില്ലാതെ കഷ്ട്ടപെടുമ്പോള്‍ ഞങ്ങളാല്‍ ആകുന്നതു ഇങഉഞഎ ലേക്ക് അയച്ചു കൂടെ കരുത്തു പകരാന്‍ ശ്രെമിക്കുന്നുമുണ്ട്. പക്ഷെ, ഇതെല്ലാം രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അധികാരത്തിലേറി നമ്മളെ കാക്കുമെന്ന വിശ്വാസത്തിലാണ്. ഇനിയും അധികാരത്തിലേറാന്‍ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം. ഒരു അമിതച്ചിലവും ആര്‍ഭാടവും അതുമൂലം ഉണ്ടാകുന്ന രോഗവ്യാപനവും താങ്ങാന്‍ ഈ ജനതയ്ക്കു ത്രാണി ഉണ്ടാകില്ലെന്ന് അങ്ങ് അറിയുമെന്ന് കരുതുന്നു. നല്ല നാളേക്കായി. കരുതലോടെ.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 800 പേര്‍ക്ക് ഇരിപ്പിടം ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. പ്രവേശനം മുന്‍കൂട്ടി അറിയിച്ചവര്‍ക്ക് മാത്രമാണെന്നും പൊതുജനത്തിന് പ്രവേശനം അനുവദിക്കില്ലെന്നും അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ചടങ്ങ് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ ആക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചിരുന്നു. വിമര്‍ശനങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ ചടങ്ങിലെ ആളെണ്ണം കുറയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്.