
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് താര സംഘടനയായ “‘അമ്മ“. യുവനടി കൊടുത്ത പരാതി കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് ‘അമ്മ’ പറഞ്ഞു. തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം.
“എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടമെന്ന നിലയിൽ മലയാള സിനിമ കാലാനുസ്രതമായി മാറണമെന്ന നിലപാടിൽ അമ്മ ഉറച്ച് നിൽക്കുന്നു. സ്ത്രീ സുരക്ഷ എന്നത് ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാനമായ ഘടകമാണെന്ന് വീണ്ടും ഓർമ്മിപ്പിയ്ക്കുന്നു സംവിധായകന് എതിരെ യുവ നടി കൊടുത്ത പരാതി കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ, നീതി ന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു.” ‘അമ്മ കുറിച്ചു.
നേരത്തെ, വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സിനിമയിൽ അഭ്യന്തര പരാതി പരിഹാര സമിതി എന്തുകൊണ്ട് പ്രവർത്തിച്ചില്ല എന്ന് ചോദിച്ച ഡബ്ല്യൂസിസി ഒന്നും മാറിയിട്ടില്ല എന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. സിനിമയുടെ അധികാര ബന്ധങ്ങൾ ഐസിസിയെ നിശബ്ദമാക്കുന്നുവെന്നും സംഘടന നിരീക്ഷിച്ചു.
ഷൂട്ടിങ് സെറ്റിൽ വച്ച് അതിക്രമം നേരിട്ടു എന്ന യുവ നടിയുടെ പരാതിയിൽ മാർച്ച് 31 രാത്രിയിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സെറ്റിലുള്ളവർക്ക് അതിക്രമത്തെക്കുറിച്ച് അറിവുണ്ടെന്നും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് യുവതി കടന്നുപോയതെന്നുമാണ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞത്. കേസിൽ 14 ദിവസത്തേക്ക് റിമാൻഡിലായതിന് പിന്നാലെ രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.