അപമര്യാദയായി പെരുമാറിയ സംഭവം: അലന്‍സിയറിനോട് അമ്മ വിശദീകരണം തേടും.

മുതിര്‍ന്ന സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്‍ അലന്‍സിയറിനോട് താരസംഘടന അമ്മ വിശദീകരണം തേടും. കാപ്പ എന്ന പുതിയ സിനിമയുടെ കഥ പറയുന്നതിനിടെ അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറിയെന്ന് കാട്ടി വേണു ഫെഫ്കക്ക് പരാതി നല്‍കിയിരുന്നു. ഫെഫ്ക ഈ പരാതി അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് കൈമാറിയിട്ടുണ്ട്. അലന്‍സിയര്‍ ലേ ലോപ്പസ് താരസംഘടനയിലെ അംഗമായതിനാല്‍ അമ്മയാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടി നിര്‍മ്മിക്കുന്ന സിനിമയാണ് കാപ്പ. ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കൃതിയുടെ ചലച്ചിത്രരൂപമാണ് ഈ സിനിമ. തിരക്കഥാകൃത്തുക്കളായ ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനൊപ്പം കാപ്പ നിര്‍മ്മിക്കുന്നത്. ദയ, മുന്നറിയിപ്പ്, കാര്‍ബണ്‍, ആണും പെണ്ണും ആന്തോളജിയിലെ രാച്ചിയമ്മ എന്നീ സിനിമകള്‍ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രവുമാണ് കാപ്പ. പൃഥ്വിരാജ് സുകുമാരന്‍,മഞ്ജു വാര്യര്‍, ആസിഫലി,അന്ന ബെന്‍ തുടങ്ങിയവരാണ് കാപ്പയിലെ താരനിര

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്നതിന്റെ ചുരുക്കമാണ് കാപ്പ. ഗുണ്ടാ നിയമം എന്നും അറിയപ്പെടുന്നു. നടന്‍ നന്ദുവിന്റെ ശബ്ദത്തിലുള്ള മോഷന്‍ ടീസറിലെ ഡയലോഗ് സിനിമയുടെ പ്രമേയത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട് ‘ ‘കേരളത്തില് കാപാ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്ട് എന്നും പറയും. നാല് കൊല്ലം മുമ്പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ, അപ്പോ നമ്മുടെ മുഖ്യമന്ത്രി പിണറായി സാറ് കാപാ ലിസ്റ്റ് പുതുക്കാന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു. അതില്‍ 2011 ഗുണ്ടകളുടെ ലിസ്റ്റ് ഉണ്ടാക്കി. അതില്‍ 237 പേര് നമ്മുടെ ഈ തിരുവനന്തപുരത്ത് ഉള്ളവരായിരുന്നു.”