മലയാള സിനിമയിലെ പെരുന്തച്ചന്റെ സൃഷ്ടാവിന് വിട..,

അജയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത മലയാള സിനിമ സംവിധായകന്‍ തോപ്പില്‍ അജയന്‍ അന്തരിച്ചു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ പെരുന്തച്ചന്‍ എന്ന സിനിമ ഇദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. കൂടാതെ പഞ്ചവടിപ്പാലം, രതിനിര്‍വ്വേദം, എന്റെ ഉപാസന, ഒരിടത്ത്, എന്നീ ചിത്രങ്ങളുടെ അണിയറയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഖ്യാത നാടകകാരന്‍ തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മൂത്തമകനാണ്. ഭാര്യ ഡോ.സുഷമ. പാര്‍വ്വതി, ലക്ഷ്മി എന്നിവര്‍ മക്കളാണ്.

1990ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്റെ രചന എം ടി വാസുദേവന്‍ നായരുടേതാണ്. പെരുന്തച്ചനിലുടെ നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഇന്ദിരാ ഗാന്ധി പുരസ്‌കാരം എന്നിവ ഇദ്ദേഹത്തെ തേടിയെത്തി. ഭരതന്‍, പത്മരാജന്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഡയാര്‍ ഫിലിം ടെക്‌നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിയ്‌ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തനം തുടങ്ങി. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.