
തനിക്കെതിരെ വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെക്കുറിച്ച് പ്രതികരിച്ച് നടി ശ്രിന്ദ. പുറത്തുനിന്നുള്ളതിനേക്കാൾ വിമർശനവും അഭിപ്രായവും തനിക്ക് ലഭിക്കുന്നത് കുടുംബത്തിൽ നിന്നാണെന്ന് ശ്രിന്ദ പറഞ്ഞു. മറ്റൊരാളെ വേദനിപ്പിക്കുന്നതിലൂടെ അവർക്ക് എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടാവാം എന്നും ശ്രിന്ദ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“പുറത്തുനിന്നുള്ളതിനേക്കാൾ വിമർശനവും അഭിപ്രായവും ലഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്. ആ അഭിപ്രായങ്ങൾ എന്നെ സംബന്ധിച്ച് വളരെ പ്രധാനവുമാണ്. ഭർത്താവ് സിജു എസ് ബാവ സിനിമാ മേഖലയിൽ നിന്നുള്ള ആളാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ചർച്ചകളിൽ എപ്പോഴും സിനിമയുണ്ടാവും. പണ്ടേയുള്ള ഒരിഷ്ടമാണ് കാടുകളിലേക്കുള്ള യാത്രകൾ അവിടെ കുറച്ചു സമയം ചിലവഴിക്കുന്നത് വലിയ ആശ്വാസമാണ്. വിഷമഘട്ടങ്ങളിൽ മനസിന്റെ ഭാരം കുറയ്ക്കാൻ പ്രകൃതിയുമായുള്ള ബന്ധം സഹായിച്ചിട്ടുണ്ട്.” ശ്രിന്ദ പറഞ്ഞു.
“ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന ശീലമുണ്ട്. ഒരുതരം ഹീലിങ് പ്രോസസ് ആണ്. മനസിലുള്ള കാര്യം ഉറക്കെ പറയുമ്പോൾ നമുക്കൊരു സമാധാനം ലഭിക്കും. എനിക്കെതിരെ വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെക്കുറിച്ചാണെങ്കിൽ, മറ്റൊരാളെ വേദനിപ്പിക്കുന്നതിലൂടെ അവർക്ക് എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടാവാം. അനാവശ്യമായ കുറ്റപ്പെടുത്തലുകളെയും കളിയാക്കലുകളെയും അവഗണിക്കുകയാണ് ഏറ്റവും നല്ലത്. സൗഹൃദങ്ങൾ എനിക്ക് വളരെ വിലപെട്ടതാണ്. സിനിമയിലെ സുഹൃത്ത് ബന്ധങ്ങൾ എനിക്ക് കുടുംബം പോലെയാണ്.” ശ്രിന്ദ കൂട്ടിച്ചേർത്തു.
കാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ നടിയാണ് ശ്രിന്ദ. ആട് 3 ആണ് ശ്രിന്ദയുടേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. രോഹിണി എന്ന കഥാപാത്രമായാണ് ശ്രിന്ദ എത്തിയത്.