”അന്ന് സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രാധാന്യം ഇന്നു നല്‍കുന്നില്ല..” നടി ശ്രീലക്ഷ്മി മനസ്സു തുറക്കുന്നു.

തന്റെ ആദ്യ കാല ചിത്രങ്ങളിലെ വളരെ പക്വതയാര്‍ന്ന സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീലക്ഷ്മി. 1998ല്‍ പുറത്തിറങ്ങിയ ‘മാട്ടുപ്പെട്ടി മച്ചാന്‍’ എന്ന ചിത്രത്തിന്റെ നീണ്ട ഇടവേളക്ക് ശേഷം താരം പിന്നീട് തിരിച്ചെത്തിയത് 2015ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ്. വിവാഹജീവിതത്തിന് ശേഷം താരം വീണ്ടും ബിഗ് സ്‌ക്രീനില്‍ സജീവമാവുമ്പോള്‍ മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും, സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രാധാന്യം കുറഞ്ഞെന്നുമാണ് താരം പറയുന്നത്.

”അന്ന് സ്ത്രീകഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രാധാന്യം ഇന്നുള്ള സിനിമകളില്‍ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. അന്ന് നായകന്‍മാര്‍ക്കുള്ളത്പോലെ നായികമാര്‍ക്കും സിനിമകളുണ്ടായിരുന്നു. ഇന്ന് അങ്ങനെയുള്ള സിനിമ വളരെ കുറവായിട്ട് തോന്നി. എല്ലാ സിനിമയിലും നായികമാര്‍ ഉണ്ട്, അവര്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല എന്നല്ല. പക്ഷെ ഹീറോയിന്‍ ഓറിയന്റഡായിട്ടുള്ള സിനിമ അന്നത്തെക്കാലത്ത് കുറേകൂടെ ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു.”

ടൊവീനോ നായകനായെത്തിയ ഒരു ‘കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി അവസാനമായി അഭിനയിച്ചത്. അടി കപ്യാരെ കൂട്ടമണി ഒരുക്കിയ ജോണ്‍ വര്‍ഗീസിന്റെ രണ്ടാം ചിത്രം ഉറിയടി, ബിജു മേനോന്‍ നായകനായെത്തുന്ന സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, മനോഹരം എന്നിവയാണ് ശ്രീ ലക്ഷ്മിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ കാണാം..