നടുറോഡില്‍ കയ്യേറ്റം.. നടന്‍ സുധീറിനും സംഘത്തിനുമെതിരെ കേസ്..

നടുറോഡില്‍ സിനിമാ സ്‌റ്റൈലില്‍ സംഘട്ടനം നടത്തിയതിന്റെ പേരില്‍ നടന്‍ സുധീറിനും സംഘത്തിനുമെതിരെ പോലീസ് കേസ്. മദ്യപിച്ചെത്തിയ സുധീര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ചാണ് രണ്ടുപേരെ കയ്യേറ്റം ചെയ്തത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് എത്തിത്. സംഭവസ്ഥലത്തെത്തി നടനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

എസ്.എല്‍ പുരത്ത് രാത്രി ഏഴരയോടെയാണ് സംഘര്‍ഷം അരങ്ങേറിയത്. നടന്‍ സുധീറും രണ്ട് സുഹൃത്തുകളും എസ്.എല്‍ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികില്‍ ആഢംബര കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതില്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോള്‍ സംഘട്ടനമായി. ഡോര്‍ തുറന്ന് പുറത്തിറങ്ങിയ സുധീര്‍ അനൂപിനെ സിനിമാ സ്‌റ്റൈലില്‍ ചവിട്ടി വീഴ്ത്തി . ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.

സമീപത്തെ മാരാരിക്കുളം പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസ് എത്തിയാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്. പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. തുടര്‍ന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ കഞ്ഞിക്കുഴി അറയ്ക്കല്‍ ഹരീഷ്, പഴയതോപ്പില്‍ അനൂപ് എന്നിവര്‍ക്ക് പരിക്കേറ്റു.നടനെയും സുഹൃത്തുക്കളെയും നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബുതന്നെ ഇവരെ പൊലീസ് വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.