
വിജയ് ചിത്രം ജനനായകന് പ്രദർശനാനുമതി നൽകാത്തതിനെ രൂക്ഷമായി വിമർശിച്ച് നടൻ മൻസൂർ അലി ഖാൻ. “വിവാദപരമായ ഉള്ളടക്കമുണ്ടായിട്ടും ‘ദ കശ്മീർ ഫയൽസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ ചിത്രങ്ങൾക്ക് സുഗമമായി സർട്ടിഫിക്കേഷൻ ലഭിച്ചപ്പോൾ, വിജയ്യുടെ ചിത്രത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ടാണെന്ന്” മൻസൂർ അലി ഖാൻ ചോദിച്ചു. കൂടാതെ ‘ജനനായകന്’ നേരെ ഉണ്ടാകുന്ന ഈ വിവേചനം നീതീകരിക്കാനാവില്ലെന്നും, ഇത്രയും വലിയ മുതൽമുടക്കുള്ള ഒരു ചിത്രം അനാവശ്യമായി തടഞ്ഞുവെക്കുന്നത് നിരാശാജനകമാണെന്നും ൻസൂർ അലി ഖാൻ പറഞ്ഞു. കറുപ്പ് പൾസർ എന്ന തന്റെ പുതിയ ചിത്രത്തിൻ്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനനായകന്’ നേരെ ഉണ്ടാകുന്ന ഈ വിവേചനം നീതീകരിക്കാനാവില്ല. ചിത്രത്തിന്റെ റിലീസ് വൈകുന്നത് സിനിമാ വ്യവസായത്തെയും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയും പ്രതികൂലമായിബാധിക്കും. പൊങ്കലിന് പുറത്തിറങ്ങേണ്ട ചിത്രം ഇനി എപ്പോഴാണ് റിലീസ് ചെയ്യുക?. ഇത്രയും വലിയ മുതൽമുടക്കുള്ള ഒരു ചിത്രം അനാവശ്യമായി തടഞ്ഞുവെക്കുന്നത് നിരാശാജനകമാണ്. വിവാദപരമായ ഉള്ളടക്കമുണ്ടായിട്ടും ‘ദ കശ്മീർ ഫയൽസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ ചിത്രങ്ങൾക്ക് സുഗമമായി സർട്ടിഫിക്കേഷൻ ലഭിച്ചപ്പോൾ, വിജയ്യുടെ ചിത്രത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ടാണ്.” മൻസൂർ അലിഖാൻ പറഞ്ഞു.
“സെൻസർ ബോർഡിന്റെ പ്രവർത്തനത്തിൽ ഘടനാപരമായ മാറ്റങ്ങൾ വേണം. അത് കേന്ദ്ര ഗവൺമെൻ്റിൻ്റെ ഇടപെടലില്ലാത്ത ഒരു സ്വതന്ത്ര സമിതിയായി മാറണം. സിനിമാ പ്രവർത്തകർ, അഭിനേതാക്കൾ, നിർമ്മാതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരടങ്ങുന്ന, സിനിമയെയും പൊതുജന വികാരത്തെയും ശരിയായ രീതിയിൽ മനസ്സിലാക്കുന്ന വ്യക്തികളായിരിക്കണം ബോർഡിൽ ഉണ്ടാകേണ്ടത്. സർട്ടിഫിക്കേഷൻ പ്രക്രിയയിൽ രാഷ്ട്രീയ നിയന്ത്രണം തുടർന്നും ആധിപത്യം പുലർത്തിയാൽ, സെൻസർ ബോർഡിൻ്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടും.”മൻസൂർ അലിഖാൻ കൂട്ടിച്ചേർത്തു.
ജനനായകന് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കി. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചിരിക്കുകയാണ്.