
നടൻ ഗണേഷ് കുമാർ തന്നെ കള്ളനെന്ന് വിളിച്ചതിൽ തനിക്ക് വിഷമമില്ലെന്ന് തുറന്നു പറഞ്ഞ് നടൻ ജഗദീഷ്. ഗണേശന്‍റെ വിശ്വാസം അതാണെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം തനിക്കില്ലെന്നും, ഗണേശന്‍റെ സാഹചര്യമനുസരിച്ച് ഗണേശന്‍ തന്നെക്കുറിച്ച് പറയുമ്പോള്‍ തനിക്ക് അതില്‍ ഫീലിംഗ് ഇല്ലയെന്നും ജഗദീഷ് പറഞ്ഞു. അടുത്ത സുഹൃത്തുക്കളായ ഗണേഷ് കുമാറും സുരേഷ് ഗോപിയും തമ്മില്‍ ഉണ്ടാവുന്ന വാക്പോര് വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘സുഖമാണോ സുഖമാണ്’ എന്ന തന്റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത് വിഷമിപ്പിക്കാന്‍ പാടില്ല. കാരണം അങ്ങനെയാണെങ്കില്‍ ഞാന്‍ തകരും. ഗണേശന്‍ എന്നെക്കുറിച്ച് എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ജഗദീഷ് കള്ളനാ. തരംപോലെ അഭിപ്രായങ്ങളൊക്കെ മാറ്റി പറയുന്ന ആളാ. കാര്യം കാണാന്‍ എന്ത് വിഡ്ഢിത്തവും പറയും. എന്ത് കൊള്ളരുതായ്മയും ചെയ്യും. ജഗദീഷിനെ വിശ്വസിക്കാന്‍ കൊള്ളത്തില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു ഫീലീംഗും ഇല്ല. കൂടെനിന്ന് തന്നെ ഗണേശന്‍ പറഞ്ഞിട്ടുണ്ട്. എന്നാലും എന്നെക്കുറിച്ച് ഗണേശന്‍ അങ്ങനെ പറഞ്ഞല്ലോ എന്ന് എനിക്ക് തോന്നിയിട്ടില്ല. ഗണേശന്‍റെ വിശ്വാസം അതാണെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം എനിക്കില്ല. അത് ആര് പറഞ്ഞാലും ശരി.” ജഗദീഷ് പറഞ്ഞു.
“അതുപോലെ സുരേഷ് ഗോപി എന്നെക്കുറിച്ച് പോസിറ്റീവ് ആയ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്, ഇഷ്ടപ്പെടാത്ത കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അണ്ണാ, നിങ്ങള് ചെയ്യുന്നത് ശരിയല്ല. ആ നിലപാട് എനിക്ക് യോജിപ്പില്ല. അമ്മയുടെ പല നിലപാടുകളും എനിക്ക് എതിരായിരുന്നു. അതില്‍ നിങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. യു ആര്‍ ഓള്‍സൊ റെസ്പോണ്‍സിബിള്‍. എന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. അതില്‍ ഞാന്‍ അപ്സെറ്റ് ആവേണ്ട കാര്യമുണ്ടോ. അവരുടെ അഭിപ്രായങ്ങള്‍ പറയുന്നു. രാഷ്ട്രീയത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിനെ അത്രത്തോളം സീരിയസ് ആയിട്ട് എടുക്കേണ്ട കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ചിലപ്പോള്‍ ഒരു മുറിയില്‍ ക്ലോസ് ആയിട്ട് വന്നുകഴിഞ്ഞാല്‍ അവര്‍ രണ്ട് പേരും കെട്ടിപ്പിടിക്കുമായിരിക്കും. ആര്‍ക്കറിയാം. ഗണേശന്‍റെ അടുത്ത കാലത്തുള്ള പല പ്രസ്താവനകളും. വേണ്ടപ്പെട്ടവര്‍ക്കെതിരെയൊക്കെ പറഞ്ഞിട്ടുണ്ട്. ഗണേശന്‍റെ സാഹചര്യമനുസരിച്ച് ഗണേശന്‍ എന്നെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് അതില്‍ ഫീലിംഗ് ഇല്ല.” ജഗദീഷ് കൂട്ടിച്ചേർത്തു.