
കമൽഹാസനുമായുള്ള ചുംബനരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി നടി അഭിരാമി. കമല്‍ഹാസന്‍- മണിരത്‌നം ചിത്രം ‘തഗ് ലൈഫ്’ ട്രെയ്‌ലറിലെ ചുംബന രംഗങ്ങളായിരുന്നു വിവാദത്തിന് ഇടയാക്കിയത്. ട്രെയ്‌ലറിലുള്ളത് വെറും മൂന്നുസെക്കന്‍ഡുള്ള രംഗം മാത്രമാണെന്നും അതിനെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നത് അനാവശ്യമാണെന്നും അഭിരാമി പറഞ്ഞു. ഒരുദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
‘ഇന്നത്തെ കാലത്ത് എന്തും വിവാദമാവാം, നമുക്ക് അതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. എന്നെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തതില്‍ മണിരത്‌നം സാറിന്റെ ലോജിക് ചോദ്യംചെയ്യാന്‍ ഞാന്‍ ആളല്ല. അദ്ദേഹത്തിന്റെ ലോജിക് എന്തുതന്നെയായാലും അത് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. വെറും മൂന്നുസെക്കന്‍ഡുമാത്രമുള്ള സീനാണത്. അതുമാത്രം ട്രെയ്‌ലറില്‍ കാണിച്ചത് കുറച്ച് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് തോന്നാം. സിനിമയും ആ രംഗവും ചുംബനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളും കാണുമ്പോള്‍ നിങ്ങള്‍ക്ക് ഒട്ടും പ്രശ്‌നം തോന്നിന്നില്ല. അത് ആ രംഗത്തോട് നന്നായി ചേര്‍ന്നുനില്‍ക്കുന്നുണ്ട്’, അഭിരാമി പറഞ്ഞു.
‘അതിനെക്കുറിച്ച് ഇത്രയധികം സംസാരിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്തെങ്കിലും നിഗമനങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് ചിത്രം കാണാന്‍ ഞാന്‍ പ്രേക്ഷകരോട് അഭ്യര്‍ഥിക്കുകയാണ്. എന്തുകൊണ്ടാണ് ആളുകള്‍ ആ രംഗത്തോട് ഇങ്ങനെ പ്രതികരിക്കുന്നത് എന്ന് എനിക്ക് അറിയില്ല’, അഭിരാമി കൂട്ടിച്ചേര്‍ത്തു.
‘തഗ് ലൈഫ്’ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ട്രെയ്‌ലറിലെ അഭിരാമിയുമായുള്ള ചുംബനരംഗവും തൃഷയുമായുള്ള ഇന്റിമസി സീനുകളും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കമല്‍ഹാസനും നായികമാരും തമ്മിലുള്ള പ്രായവ്യത്യാസം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ തള്ളി തൃഷ നേരത്തെ രംഗത്തെത്തിയിരുന്നു.