ഞാനെന്ത് വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോള്‍ അല്‍പ്പം മര്യാദയാകാം; തുറന്ന് പറഞ്ഞ് അഭയ

തന്നെ ഏറ്റവും കൂടുതല്‍ സ്വാധിനിച്ച വ്യക്തി സംഗീത സംവിധായകന്‍ ഗോപി സുന്ദറാണെന്ന് ഗായിക അഭയ ഹിരണ്‍മയി. വിമര്‍ശിക്കുമ്പോള്‍ അല്‍പ്പം മര്യാദയാകാമെന്നും അഭയ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അഭയയുടെ പ്രതികരണം സ്വകാര്യ ജീവിതം സ്വകാര്യമാക്കിവെയ്ക്കാനാണെന്ന് തനിക്കിഷ്ടമെന്ന് വ്യക്തമാക്കിയ അഭയ വിമര്‍ശനങ്ങളെല്ലാം പോസറ്റീവായി കാണാനാണ് ശ്രമിക്കാറുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

അഭയയുടെ വാക്കുകള്‍

‘അന്ന കത്രീനയോടൊപ്പമാണ് ഞാന്‍ ആദ്യമായി ഗോപിയുടെ സ്റ്റുഡിയോയില്‍ പോകുന്നത്. ആദ്യമായി റെക്കോര്‍ഡിങ്ങ് സെഷന്‍ കാണുന്നതും അങ്ങനെയാണ്. സംഗീതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ തനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷേ എന്റെ പാഷനും പ്രൊഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. എന്നെക്കൊണ്ട് പാടിച്ചു നോക്കി ഗോപി ചോദിക്കുമായിരുന്നു നീ എന്തിനാണ് എഞ്ചിനിയറിങ്ങില്‍ ഇങ്ങനെ കമ്പി പിടിക്കാന്‍ പോകുന്നത്. സംഗീതം രക്തത്തില്‍ അലിഞ്ഞതാണെങ്കിലും മ്യൂസിക്കിലെ ഞാന്‍ രക്ഷപെടൂ എന്ന തിരിച്ചറിവ് എനിക്കുണ്ടായത് വളരെ വൈകിയാണ്. അമ്മയും വല്യച്ഛനുമെല്ലാം കര്‍ണാടക സംഗീതത്തില്‍ പ്രാവിണ്യം തെളിയിച്ചവരാണെങ്കിലും സംഗീതത്തില്‍ ഒരു കരിയര്‍ ഉണ്ടെന്ന് കുടുംബം കരുതിയിരുന്നില്ല.’

‘ഞാനെന്ത് വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോള്‍ അല്‍പ്പം മര്യാദയാകാം. ഞാന്‍ കൊലപാതകമോ, തീവ്രവാദ പ്രവര്‍ത്തനമോ ചെയ്ത ഒരാളൊന്നുമല്ല, തികച്ചും എന്റെ വ്യക്തിപരമായ കാര്യത്തിലാണ് ഈ ഇടപെടല്‍, അതുകൊണ്ടാണ് ബോള്‍ഡാകാന്‍ സാധിച്ചത്’ എന്നും അഭയ പറഞ്ഞു.