
പൃഥ്വിരാജ്–മോഹൻലാൽ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്തായതിന് പിന്നില്‍ വന്‍ സംഘമെന്ന് കണ്ടെത്തി പോലീസ്. നിർമാതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. തിയേറ്ററുകളിൽ നിന്ന് തന്നെയാണ് സിനിമ ചോര്‍ന്നതെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറഞ്ഞു. കൂടാതെ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിന്‍റെയും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെയും മൊഴിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.
മലയാള സിനിമയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് എമ്പുരാൻ. മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തിയ സിനിമയുടെ വ്യാജപ്പതിപ്പും റിലീസിനൊപ്പം തന്നെ ലീക്കായിരുന്നു. കണ്ണൂര്‍ പാപ്പിനിശേരിയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പതിപ്പ് പൊലീസ് പിടിച്ചിരുന്നത്.
അതേ സമയം സമീപകാലത്തതായി ഇറങ്ങിയ മലയാളത്തിലെയും മറ്റു ഭാഷ ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറികൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ ലീക്കായിരുന്നു. ഇതിനെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നെങ്കിലും ഇപ്പോഴും വ്യാജപതിപ്പുകള്‍ പുറത്തുവരുന്നത് തുടരുകയാണ്.