
നടൻ സലിം കുമാറുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് നടൻ ഇന്ദ്രൻസ്. മറ്റു സിനിമ സുഹൃത്തുക്കളെക്കാൾ തനിക്ക് ഏറെ വ്യത്യസ്തനായിരുന്നു സലിം കുമാറെന്നും, വായനയും കഥപറച്ചിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകളെന്നും ഇന്ദ്രൻസ് ഓർക്കുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സിനിമ സെറ്റുകളിൽ ഒപ്പമുണ്ടാകുമ്പോൾ സിനിമയെക്കുറിച്ചല്ല, മറിച്ച് അപൂർവ്വമായ മാസികകളെക്കുറിച്ചും വായനകളെക്കുറിച്ചുമാണ് സലിം കുമാർ സംസാരിച്ചിരുന്നതെന്ന് ഇന്ദ്രൻസ് പറയുന്നു. കഥ പറയുമ്പോൾ തന്നെ അദ്ദേഹം ആദ്യം ചിരിക്കുമെന്നും, ആ ചിരി മറ്റുള്ളവരിലേക്ക് പകരുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യം അനുവദിച്ചിരുന്നെങ്കിൽ സലിം കുമാറിന് ഇനിയും നിരവധി വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു എന്നും അഭിനയത്തിനപ്പുറം നാടിനെയും സിനിമയെയും കുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഇന്ദ്രൻസ് അനുസ്മരിച്ചു.
ഇന്ദ്രൻസിന്റെ വാക്കുകൾ;
“സിനിമയിലുള്ള മറ്റുള്ളവരേക്കാളും എനിക്ക് കുറച്ച് വ്യത്യാസമുള്ള കൂട്ടുകാരൻ ആയിരുന്നു സലിം. ഒരു സെറ്റിൽ ചെന്നാലും ആ സിനിമയെക്കുറിച്ച് ആയിരിക്കില്ല നമ്മൾ സംസാരിക്കുന്നത്. നമ്മൾ പ്രതീക്ഷിക്കാത്ത മാസികകളൊക്കെയാണ് സലിം വായിക്കുന്നത്. അങ്ങനെ വായിച്ചിട്ട് എന്നോട് വന്ന് പറയും.
അപൂർവമായിട്ടുള്ള മാസികകൾ പോലും സലിം വാങ്ങി വായിക്കും. പിന്നെ സലിമിന് പറയാൻ കുറേ കഥകളുണ്ടാകും. കഥ പറയുന്നതിന് മുൻപേ സലിം ചിരിക്കും. ചിരിച്ചിട്ട് കഥ പറയും. കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല. അങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഒരു വ്യക്തിയാണ്.
ഇങ്ങനെയൊന്നുമല്ല, അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു. ആരോഗ്യം അനുവദിച്ചിരുന്നെങ്കിൽ വേറെ രീതിയിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്തേനെ. അഭിനയത്തിന് അപ്പുറത്തേക്ക് സിനിമയെക്കുറിച്ചോ, നാടിനെക്കുറിച്ചോ ഒക്കെ ചിന്തിക്കുന്ന ഒരാളാണ്.”