
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് ഭാര്യ സംഗീത സ്വർണലിംഗം. 27 വർഷം നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ അനുമതി തേടി 1954-ലെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സംഗീത നേരത്തെ സമർപ്പിച്ച ഹർജിയാണ് പിൻവലിക്കുന്നത്. വിജയ്‌യുടെ മാതാവിന്റെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചകളെ തുടർന്നാണ് ഇരുവർക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെട്ടതെന്നാണ് വിവരം.
സുരക്ഷാ കാരണങ്ങളും തിരക്കുകളും പരിഗണിച്ച് ഇരുവരും വിർച്വലായാണ് കോടതി നടപടികളിൽ പങ്കെടുത്തത്. തമിഴ്‌നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ വിജയ്‌ക്ക് നേരിട്ട് ഹാജരാകാൻ സാധിച്ചില്ല. ലണ്ടനിൽ നിന്നുള്ള വിഡിയോ കോൺഫറൻസ് വഴിയാണ് സംഗീത കോടതി മുൻപാകെ നിലപാട് വ്യക്തമാക്കിയത്. കേസിന്റെ മുൻപത്തെ തവണകളിൽ തന്നെ സംഗീതയുടെ അഭിഭാഷകർ സ്വീകരിച്ച മൃദുസമീപനം ഒത്തുതീർപ്പ് സാധ്യതകളിലേക്ക് വിരൽ ചൂണ്ടിയിരുന്നു.
സാമ്പത്തിക-വൈകാരിക അകൽച്ചയും തെന്നിന്ത്യൻ നടിയുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടി, വിജയ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഗീത കോടതിയെ സമീപിച്ചത്. വിജയ്‌യുടെ ആരാധകയായ ലണ്ടൻ നിവാസി സംഗീത 1999-ലാണ് താരത്തെ വിവാഹം കഴിക്കുന്നത്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ.
കുടുംബ വഴക്കുകൾ ഒത്തുതീർപ്പിലായ പശ്ചാത്തലത്തിൽ സംഗീത വൈകാതെ ലണ്ടനിൽ നിന്ന് ചെന്നൈയിൽ തിരിച്ചെത്തുമെന്നും, ഇരുവരും ഒന്നിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.