
ഒരു സിനിമയെ താറ് അടിച്ചു കാണിച്ചിട്ട് തന്റെ സിനിമയെ വിജയിപ്പിക്കുക എന്ന രീതി താൻ ചെയ്യാറില്ലെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഏറ്റവും എക്സ്പീരിയൻസ് ഉള്ള ആളാണെങ്കിലും ഇന്നലെ വന്ന ഒരു പുതുമുഖമാണെങ്കിലും അവരിൽ നിന്നും പഠിക്കാനായിട്ടുള്ള ശ്രമങ്ങൾ താൻ ചെയ്യാറുണ്ടെന്നും, സിനിമകൾ നിലനിന്നാൽ മാത്രമേ തനിക്കും ഒരു നിലനിൽപ്പൊള്ളുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ‘ഉന്മാദം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ചോക്ക ബോബന്റെ വാക്കുകൾ ;
“ഞാൻ എല്ലാവരിൽ നിന്നും പാഠങ്ങൾ പഠിക്കാൻ ശ്രമിക്കാറുണ്ട്. അത് ഏറ്റവും എക്സ്പീരിയൻസ് ഉള്ള ആളാണെങ്കിലും ഇന്നലെ വന്ന ഒരു പുതുമുഖമാണെങ്കിലും അവരിൽ നിന്നും പഠിക്കാനായിട്ടുള്ള ശ്രമങ്ങൾ ഞാൻ ചെയ്യാറുണ്ട്. അത് സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണെങ്കിലും കഥകൾ സെലക്ട് ചെയ്യുന്ന കാര്യങ്ങളാണെങ്കിലും അത് അവതരിപ്പിക്കുന്ന കാര്യത്തിലാണെങ്കിലും അതിന്റെ ഭാഗമാകുന്ന കാര്യത്തിലാണെങ്കിലും എല്ലാം. നായകനായിട്ട് വന്നതാണെങ്കിലും അതിന് ശേഷം സഹനടനായും കാമിയോ ചെയ്യുന്നു നായകപ്രാധാന്യമുള്ള സിനിമകളിൽ അഭിനയിക്കുന്നു.
മൾട്ടി സ്റ്റാർ സിനിമകളിൽ അഭിനയിക്കുന്നു. പുതുമുഖ നായകന്റെ കൂടെ സഹനടനായി അഭിനയിക്കുന്നു. എല്ലാ രീതിയിലും ഞാൻ ചെയ്തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം ഞാൻ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്, പഠിച്ചിട്ടുണ്ട്, ആസ്വദിച്ചിട്ടുണ്ട്. അല്ലാതെ ഒരാൾ എന്നേക്കാൾ നന്നായിട്ട് ഇരിക്കുന്നു. എന്നാൽ പിന്നെ ഇവനെ ചവിട്ടി താഴ്ത്താം എന്നതിനപ്പുറം അവനിൽ നിന്ന് എന്തൊക്കെ പഠിക്കാം.
എങ്ങനെ എന്നെ കുറച്ചു കൂടി നന്നാക്കാം എന്ന രീതിയിലെ ഞാൻ ശ്രമിച്ചിട്ടുള്ളൂ. ആഗ്രഹിച്ചിട്ടുള്ളൂ. അത് ചെയ്യുന്നുമുള്ളൂ. ഒരു സിനിമ വിജയിക്കുമ്പോൾ ആ സിനിമയേക്കാളും നല്ല സിനിമയായിട്ട് എന്റെ സിനിമ വരണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. അല്ലാതെ ഒരു സിനിമയെ താറ് അടിച്ചു കാണിച്ചിട്ട് എന്റെ സിനിമയെ വിജയിപ്പിക്കുക എന്നതിനപ്പുറം സിനിമകൾ നിലനിന്നാൽ മാത്രമേ എനിക്കും ഒരു നിലനിൽപ്പുള്ളൂ.
നമ്മൾ നിലനിൽക്കുകയുള്ളൂ. സിനിമ നിലനിൽക്കണം. സിനിമ പരാജയപ്പെടുമ്പോൾ തിയറ്ററുകളിലേക്ക് ആളുകൾ വരുന്നത് കുറയും. നമ്മുടെ സിനിമകൾ കാണാൻ പോലും ആൾക്കാർ വരാതെയാകും. വാഴ, മോഹിനിയാട്ടം പോലെയുള്ള സിനിമകൾ കാണാൻ തിയറ്ററുകളിലേക്ക് ആളുകൾ വരുമ്പോൾ ഞാൻ അതിൽ സന്തോഷിക്കുന്നുണ്ട്. നല്ല സിനിമകൾ കൊടുക്കുകയാണെങ്കിൽ എന്താണെങ്കിലും തിയറ്ററുകളിലേക്ക് ആളുകൾ വരും.
ഒരു സിനിമയെടുക്കുമ്പോൾ നല്ല കഥാപാത്രമോ സിനിമയോ ആണെങ്കിൽ പോലും തിയറ്ററിൽ പരാജയപ്പെട്ടു എന്ന് പറഞ്ഞിട്ട് പ്രേക്ഷകരെയോ വിമർശകരെയോ കുറ്റം പറയുന്നതിൽ അർഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വീണ്ടും വിമർശകരെ കൊണ്ട് തന്നെ നല്ലത് പറയിപ്പിക്കാനുള്ള ശ്രമങ്ങൾ തിയറ്ററിലേക്ക് ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ അതിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുക. അത്രയേ ഉള്ളൂ.”