“ആ ആഘാതത്തിൽ നിന്ന് കരകയറാനായില്ല”: സിനിമയിൽ നിന്ന് മാറിനിന്നതിന്റെ കാരണം വെളിപ്പെടുത്തി നടി സിമ്രാൻ

','

' ); } ?>

സഹോദരിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് താൻ സിനിമയിൽ നിന്ന് ഇടവേളയെടുത്തതെന്ന് വെളിപ്പെടുത്തി നടി സിമ്രാൻ. സഹോദരിയുടെ വേർപാടുണ്ടാക്കിയ തീരാവേദനയിൽ നിന്ന് കരകയറാൻ എല്ലാത്തിൽ നിന്നും കുറച്ചു നാളത്തേക്ക് മാറിനിൽക്കണമെന്ന് തോന്നിയതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് താരം വ്യക്തമാക്കി. പ്രശസ്ത അവതാരകൻ ഗോപിനാഥിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് സിമ്രാൻ കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.

“എന്റെ സഹോദരിയുടെ മരണത്തിന് ശേഷം ഞാനൊരു ഷെല്ലിനുള്ളിലേക്ക് പോയി. കുറച്ചു നാളത്തേക്ക് എല്ലാത്തിൽ നിന്നും അകന്നു നിൽക്കാം എന്ന് എനിക്ക് തോന്നി. അത്രയേ ഉള്ളൂ. അതുകൊണ്ടാണ് സിനിമയിൽ നിന്ന് ശരിക്കും അകന്നത്. ദീപക്, ഞാൻ, മൊണാൽ തുടങ്ങി ഞങ്ങളൊരു ഏഴെട്ടു പേർ നല്ല സുഹൃത്തുക്കളായിരുന്നു. ആ ഒരു സംഭവം ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തെ വല്ലാതെ ബാധിച്ചു. ദീപക്കിനെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം. ആ ഒരു സമയത്ത് ദീപക് മാത്രമേ എന്നോടൊപ്പം ഉണ്ടായിരുന്നുള്ളൂ.

അങ്ങനെയാണ് അതിന് ശേഷം ഒരുമിച്ച് ജീവിക്കാമെന്ന് ഞങ്ങൾ തീരുമാനിക്കുന്നത്. അങ്ങനെ ഞങ്ങൾ വിവാഹിതരായി. നിങ്ങൾ ഇനിയും അഭിനയിക്കണം, ഒരുപാട് സിനിമകൾ ചെയ്യണമെന്നൊക്കെ ഒരുപാട് ആളുകൾ അന്നൊക്കെ എന്നോട് പറയുമായിരുന്നു. അങ്ങനെയൊരു നഷ്ടത്തെ ഒരിക്കലും നമുക്ക് മറിക്കടക്കാൻ കഴിയില്ല.

പ്രത്യേകിച്ച് നിങ്ങളുടെ ഇളയ സഹോദരന്റെയോ സഹോദരിയുടെയോ ഒരു നഷ്ടത്തിൽ നിന്ന്. ഒരിക്കലും അതിനെ മറിക്കടക്കാനാകില്ല. എനിക്ക് തോന്നുന്നു, എല്ലാത്തിനുമുള്ള ഏറ്റവും വലിയ ഉത്തരം മൗനമാണ്. പ്രതികാരമല്ല അതിനുള്ള ഉത്തരം. നമുക്ക് അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാമെന്നൊക്കെ ആ സമയത്ത് ഒരുപാട് പേർ എന്നോട് പറഞ്ഞിരുന്നു. അത് സാധാരണമാണ്. നമ്മളെ മാത്രമാണ് അത് വേദനിപ്പിക്കുന്നത്. ആരെങ്കിലും ചതിച്ചാലോ, നിങ്ങളുടെ ജോലി നഷ്ടപ്പെട്ടാലോ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതിലും നല്ലത് നിങ്ങളെ കാത്തിരിക്കുന്നു എന്ന് കരുതുക.” സിമ്രാൻ പറഞ്ഞു.

2002 ഏപ്രിൽ 14-നാണ് സിമ്രാന്റെ ഇളയ സഹോദരിയും നടിയുമായ മോണൽ നവാലിനെ (21) ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യമാണ് സഹോദരിയുടെ മരണത്തിന് കാരണമായതെന്ന് സിമ്രാൻ പറഞ്ഞു. നിർമാതാവും സുഹൃത്തുമായ ദീപക് ബാ​ഗയെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്.