ദേശീയ പുരസ്‌കാര ജേതാവായ തമിഴ് ഛായാഗ്രാഹകൻ ചെഴിയൻ അന്തരിച്ചു

','

' ); } ?>

ദേശീയ പുരസ്‌കാര ജേതാവായ തമിഴ് ചലച്ചിത്രകാരനും പ്രശസ്ത ഛായാഗ്രാഹകനുമായ ആർ. ചെഴിയൻ അന്തരിച്ചു. 57 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ചെന്നൈ തരമണിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയാണ് അന്തരിച്ചത്.

2007-ൽ ബാലാജി ശക്തിവേൽ സംവിധാനം ചെയ്‌ത കല്ലൂരി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. സത്യസന്ധവും കഥാപാത്രങ്ങളോടും പരിസരത്തോടും ചേർന്നുനിൽക്കുന്നതുമായ ദൃശ്യാവിഷ്കാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. പിന്നീട് തെന്മേർക്ക് പരുവക്കാറ്റ്, പരദേശി, ജോക്കർ എന്നിവ അദ്ദേഹത്തിന്റെ്റെ മികച്ച ചിത്രങ്ങളിൽ ചിലതാണ്. ബാല സംവിധാനം ചെയ്ത പരദേശി എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് 2013-ൽ ബി.എഫ്.ഐ (BFI) ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു.

ശിവഗംഗയിൽ ജനിച്ച ചെഴിയൻ സിവിൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ചലച്ചിത്ര മേഖലയിലേക്ക് തിരിഞ്ഞത്. പ്രശസ്ത ഛായാഗ്രാഹകൻ പി.സി. ശ്രീറാമിൻ്റെ കീഴിലാണ് അദ്ദേഹം സിനിമയുടെ പാഠങ്ങൾ അഭ്യസിച്ചത്.

സിനിമകൾ നിർമ്മിക്കുന്നതിനൊപ്പം തന്നെ പുതിയ തലമുറയെ സിനിമ പഠിപ്പിക്കുന്നതിലും അദ്ദേഹം വലിയ താല്പര്യം കാണിച്ചിരുന്നു. ദി ഫിലിം സ്കൂൾ എന്ന സ്ഥാപനത്തിലൂടെ അദ്ദേഹം നിരവധി ചലച്ചിത്ര മോഹികൾക്ക് മാർഗനിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ കീഴിൽ പഠിച്ച 34 വിദ്യാർത്ഥികൾ ഒരേസമയം 34 സ്വതന്ത്ര ഫീച്ചർ ഫിലിമുകൾ സംവിധാനം ചെയ്തത് ശ്രദ്ധേയമായ ഒരു നേട്ടമായിരുന്നു. കൂടാതെ ലോക സിനിമയെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമായ ഉലക സിനിമ എന്ന പുസ്‌തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. ചെഴിയന്റെ വിയോഗത്തിൽ വിജയ് സേതുപതി, ശശികുമാർ തുടങ്ങി തമിഴ് സിനിമാ മേഖലയിലെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.