
പ്രശസ്ത തമിഴ് ചലച്ചിത്രകാരൻ ഭാഗ്യരാജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. ഭാഗ്യരാജിന്റെ പെട്ടെന്നുള്ള ദേഹവിയോഗം വലിയ ഞെട്ടലോടെയാണ് കേട്ടതെന്നും തന്നെ ഏറെ വേദനിപ്പിച്ചത് മറ്റൊന്നുമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. താൻ സംവിധാനം ചെയ്യാനിരിക്കുന്ന അടുത്ത ചിത്രത്തിൽ ഭാഗ്യരാജും ഭാര്യ പൂർണ്ണിമയും ദമ്പതിമാരായി അഭിനയിക്കാൻ രഹസ്യമായി പ്ലാൻ ചെയ്തിരുന്നതായും ആ ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിടവാങ്ങലെന്നും ബാലചന്ദ്രമേനോൻ പങ്കുവെച്ചു.
‘മലയാളത്തിലെ ഭാഗ്യരാജ് ‘ എന്ന ചെല്ലപ്പേരിലാണ് നാട്ടിലെ മാധ്യമ സുഹൃത്തുക്കൾ തന്നെ വിശേഷിപ്പിച്ചു തുടങ്ങിയതെന്നും, അതിനുശേഷമാണ് താൻ ഒരു ഭാഗ്യരാജ് സിനിമ കാണുന്നതു തന്നെ എന്നും അദ്ദേഹം ഓർമ്മിച്ചു. രണ്ടുപേരും ഒരേസമയം കഥ, തിരക്കഥ, സംഭാഷണം, അഭിനയം, സംവിധാനം എന്നിവ ഒരുമിച്ചു ചെയ്യുന്നു എന്നതൊഴിച്ചാൽ ആ താരതമ്യത്തിന് വലിയ അർത്ഥമില്ലെന്ന് സിനിമകൾ കണ്ടാൽ അറിയാമെന്നും, എങ്കിലും രണ്ടുപേർക്കും അവകാശപ്പെടാൻ ഉണ്ടായിരുന്ന ഏക സാമ്യത ജനകീയതയായിരുന്നുവെന്നും ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു.
ബാലചന്ദ്രമേനോന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;
‘മലയാളത്തിലെ ഭാഗ്യരാജ് ‘എന്ന ചെല്ലപ്പേരില്‍ ഇന്നാട്ടിലെ മാധ്യമ സുഹൃത്തുക്കള്‍ എന്നെ വിശേഷിപ്പിച്ചു തുടങ്ങിയതിനു ശേഷമാണ് ഞാന്‍ ഒരു ഭാഗ്യരാജ് സിനിമ കാണുന്നത് .രണ്ടുപേരും കഥ-തിരക്കഥ – സംഭാഷണം -അഭിനയം – സംവിധാനം ഒരുമിച്ചു ചെയ്യുന്നു എന്നതൊഴിച്ചാല്‍ ആ താരതമ്യത്തിന് വലിയ അര്‍ത്ഥമില്ലെന്ന് ഞങ്ങള്‍ രണ്ടു പേരുടെയും സിനിമകള്‍ കണ്ടാല്‍ അറിയാം. പിന്നെ , എന്തെങ്കിലും സാമ്യത എന്ന് അവകാശപ്പെടാന്‍ രണ്ടു പേര്‍ക്കുമുണ്ടായിരുന്നത് ജനകീയതയായിരുന്നു … അങ്ങിനെ ഇരിക്കെയാണ് ഞാന്‍ വി & വി യുടെ ബാനറില്‍ നിര്‍മ്മിച്ച ‘ഒരു പൈങ്കിളി കഥ ‘ എന്ന ചിത്രം നൂറു ദിവസം പൂര്‍ത്തിയാക്കുന്ന അവസരം ഒത്തു വന്നത് . കൊച്ചിയില്‍ സംഘടിക്കപ്പെട്ട ആ സായാഹ്നത്തിലെ മുഖ്യാതിഥിയായി ഞാന്‍ ഭാഗ്യരാജിനെ തന്നെ ക്ഷണിച്ചു ഒപ്പം ശ്രീ പ്രേംനസീറിനെയും. രാജേന്ദ്രമൈതാനത്തു കൂടിയ സായാഹ്നത്തില്‍ ഭാഗ്യരാജ് ഇങ്ങനെ പറഞ്ഞു : ‘നിങ്ങള്‍ എന്തിനാണ് ഇദ്ദേഹത്തെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘എന്ന് വിളിക്കുന്നത്. ഒന്നാമത് എനിക്കു ഒരു വര്‍ഷം മുന്‍പ് സംവിധായകനായതാണ് അദ്ദേഹം. തന്നെയുമല്ല, ഞങ്ങള്‍ എടുക്കുന്ന സിനിമകള്‍ തമ്മില്‍ കഥയിലോ അവതരണത്തിലോ ഒരു സാമ്യവുമില്ല. എന്നെയും കുറച്ചുനാള്‍ ‘മദ്രാസിലെ രാജ്കപൂര്‍ ‘ എന്ന് ചിലര്‍ വിളിച്ചിരുന്നു. പത്രക്കാരുടെ ഒരു ക്രൂരതയാണ് അത്. ഞാന്‍ അത് ഇഷ്ടപ്പെട്ടിരുന്നില്ല . ഇവിടെ മിസ്റ്റര്‍ മേനോന് ഇത് കേട്ട് മിണ്ടാതിരിക്കുന്നത് അദ്ദേഹത്തിന്റെ വിശാലമനസ്ഥിതി കൊണ്ടാണ് ….’
വേദിയിലിരുന്ന നസീര്‍ സാര്‍ കയ്യടിച്ചു .,,, എന്നാല്‍ ഞാനും ഭാഗ്യരാജും നല്ല ചങ്ങാതിമാരായി തന്നെ തുടര്‍ന്നു .അദ്ദേഹത്തിന്റെ പത്നി പൂര്‍ണ്ണിമ എന്റെ സിനിമകളില്‍ പങ്കാളി ആയിരുന്നതുകൊണ്ട് ഞങ്ങള്‍ കുടുംബ സുഹൃത്തുക്കളായി . ഏറ്റവും ഒടുവില്‍ ഞങ്ങള്‍ കൂടുന്നത് ദുബായിലെ ‘മോര് കഫെ ‘ യില്‍ വെച്ചാണv ( Mall of the Emirates ) . അന്ന് ഒത്തിരി നേരം ഞങള്‍ ഉള്ളു തുറന്നു സംസാരിച്ചു.. ആ ഫോട്ടോ ആണ് ഇവിടെ ചേര്‍ക്കുന്നത് … ഭാഗ്യരാജിന്റെ പെട്ടന്നുള്ള ദേഹവിയോഗം ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത് . അതിലും വേദനിപ്പിച്ച മറ്റൊന്നുണ്ട് . ഞാന്‍ സഹകരിക്കുന്ന അടുത്ത ചിത്രത്തിന്റെ കഥാ??ചര്‍ച്ച നടക്കുകായായിരുന്നു. ദമ്പതിമാരുടെ കഥ ! അതില്‍ ഒരു ദാമ്പത്യ കുടുംബമായി ഞങ്ങള്‍ രഹസ്യമായി പ്ലാന്‍ ചെയ്തിരുന്നത് ഭാഗ്യരാജ് – പൂര്‍ണ്ണിമ ദമ്പതിമാരായിരുന്നു . അതോര്‍ക്കുമ്പോള്‍ …..,, ഈ വേര്‍പാട് സൃഷ്ട്ടിക്കുന്ന മനോ വ്യഥയെ നേരിടാനുള്ള ശേഷി സര്‍വ്വശക്തനായ ദൈവം പൂര്‍ണ്ണിമക്കും കുട്ടികള്‍ക്കും നല്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു … നാളെ രാവിലത്തെ ഫ്ലൈറ്റില്‍ ഞാന്‍ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ചെന്നൈക്ക് പോകണമെന്നു വിചാരിക്കുന്നു… മറ്റുള്ളവരില്‍ നിന്ന് വേറിട്ട് ഭാഗ്യരാജ് എന്നെ വിളിച്ചിരുന്നത് ‘മേനോന് ‘ എന്നല്ല .. ‘മേനന് ‘എന്നാണ് . ഭാഗ്യരാജിന്റെ ആ പ്രത്യേക ശബ്ദത്തില്‍ ഇപ്പോഴും മുഴങ്ങുന്നു … ‘മേനന് ….. മേനന് മേനന്