“സ്വയം തിരുത്താനും കുടുതൽ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം.”; അമ്മ’യിലെ മോഹൻലാലിന്റെ പ്രസംഗം വെളിപ്പെടുത്തി വി.കെ.ശ്രീരാമൻ

','

' ); } ?>

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നടൻ മോഹൻലാൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് വി.കെ. ശ്രീരാമൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സംഘടനയും അതിലെ അംഗങ്ങളും ആത്മവിമർശനത്തിന് തയാറാകണമെന്നും, സ്വയം തിരുത്തി കൂടുതൽ നല്ല മനുഷ്യരാകാൻ ശ്രമിക്കണമെന്നുമാണ് മോഹൻലാൽ തൻ്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തതെന്ന് വി.കെ. ശ്രീരാമൻ വ്യക്തമാക്കുന്നു. യോഗത്തിൽ പങ്കെടുത്ത ഓർമയിൽ നിന്നാണ് താൻ ഈ വിവരങ്ങൾ പങ്കുവെക്കുന്നതെന്നും അദ്ദേഹം തൻ്റെ എഴുത്തിൽ കുറിച്ചു.

സംഘടന നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങളും അതിൻ്റെ ഉള്ളിലെ വീഴ്ചകളും അംഗങ്ങൾ തന്നെ തുറന്നു സമ്മതിക്കേണ്ടതുണ്ടെന്ന് മോഹൻലാൽ അടിവരയിട്ടു പറഞ്ഞു. തെറ്റുകൾ തിരുത്താനും പരസ്പരം മെച്ചപ്പെടാനും ഉള്ള ഒരു വേദിയായി സംഘടന മാറണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കേവലം ഒരു ഔദ്യോഗിക പ്രസംഗം എന്നതിനപ്പുറം, സഹപ്രവർത്തകരോടുള്ള സ്നേഹവും അതേസമയം കടുത്ത ആത്മവിമർശനവും നിറഞ്ഞതായിരുന്നു മോഹൻലാലിൻ്റെ വാക്കുകളെന്നാണ് വി.കെ. ശ്രീരാമൻ്റെ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

വി.കെ.ശ്രീരാമൻ്റെ വാക്കുകൾ:

മുപ്പത് വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു സംഘടനക്ക് രൂപം കൊടുക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിൾ സ്‌ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ടു കൊണ്ടു പോവാനാവാതെ വീണു പോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിനു നമുക്ക് ആവുന്നുണ്ട് ഇപ്പോൾ. മറ്റു ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല.

ഞാൻ തന്നെ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ കണ്ണു നിറയാറുണ്ട്. കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ല. നാം ആത്മ വിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതൽ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം. ആ പ്രസംഗം ഓർമ്മയിൽ നിന്ന് എടുത്തെഴുതിയതാണ്. വാക്കുകൾ മാറിപ്പോയിട്ടുണ്ടാവാം പക്ഷേ, പൊരുളിതാണ്.