
നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക പീഡനത്തിനും സാമ്പത്തിക തട്ടിപ്പിനും കേസെടുത്ത് പോലീസ്. പ്രവാസിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം തന്നെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
തന്റെ നഗ്നദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഇത് പുറത്തുവിടുമെന്നും പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും ഭീഷണിപ്പെടുത്തി പലപ്പോഴായി 65 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഇൻസ്റ്റഗ്രാം ചാറ്റുകൾ, ശബ്ദരേഖകൾ, ബാങ്ക് ഇടപാടുകളുടെ രേഖകൾ തുടങ്ങിയ തെളിവുകൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. മാനസികമായ പീഡനം അതിരൂക്ഷമായ സാഹചര്യത്തിലാണ് താൻ പരാതിയുമായി മുന്നോട്ടുവന്നതെന്ന് യുവതി വെളിപ്പെടുത്തി.
നേരത്തെയും സമാനമായ കേസിൽ ഷിയാസ് കരീം അറസ്റ്റിലായിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് എറണാകുളത്ത് ഫിറ്റ്നസ് ട്രെയിനറായിരുന്ന കാസർകോട് സ്വദേശിനി നൽകിയ പരാതിയിലായിരുന്നു അന്ന് നടപടി ഉണ്ടായത്. മൂന്ന് വർഷം മുമ്പ് ചെന്നൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു പോലീസ് അന്ന് താരത്തെ പിടികൂടിയത്. ആ കേസ് നിലനിൽക്കെയാണ് ഇപ്പോൾ സമാനമായ മറ്റൊരു പരാതി കൂടി താരത്തിനെതിരെ വന്നിരിക്കുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കാസർഗോഡ് ചന്തേര പൊലീസാണ് അന്ന് കേസെടുത്തത്. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും, വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമായ ഷിയാസ് കരീം സ്റ്റാര്‍ മാജിക്, ബിഗ് ബോസ് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നാലെ പ്രതികരണവുമായി അന്ന് ഷിയാസ് എത്തിയിരുന്നു. ‘എന്നെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല, ദുബൈയിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിന് ശേഷം നേരിട്ട് കാണാം’ എന്നായിരുന്നു ഷിയാസിന്റെ അന്നത്തെ പ്രതികരണം.