“എഴുതാൻ അറിയില്ലെന്ന് പരിഹസിച്ചിട്ട് എന്റെ മൂന്ന് ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു”; വേണു കുന്നപ്പിള്ളിക്കെതിരെ അഭിലാഷ് പിള്ള

','

' ); } ?>

തനിക്കെഴുതാൻ അറിയില്ലെന്ന നിർമാതാവ് വേണു കുന്നപ്പിള്ളിയുടെ പരാമർശത്തിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ‘മാളികപ്പുറം’ ക്ലൈമാക്‌സ് മാറ്റണം എന്ന വേണുവിന്റെ ആവശ്യം തള്ളിക്കളഞ്ഞതിന്റെ ഈഗോയാണ് ഇതിന്റെ കാരണമെന്നും, എഴുതാൻ അറിയില്ലെന്ന് പരിഹസിച്ച വേണു കുന്നപ്പിള്ളി തന്റെ മൂന്ന് ചിത്രങ്ങൾ നിർമിച്ചുവെന്നും അഭിലാഷ് പിള്ള പറഞ്ഞു.

മാളികപ്പുറത്തിന്റെ നിർമാണ സമയത്ത് ശബരിമലയിൽ അദ്ദേഹം എത്തി. അദ്ദേഹം കുറച്ച് തിരുത്തുകൾ പറഞ്ഞു. എന്നെയും വിഷ്‌ണുവിനെയും മാറ്റി നിർത്തി സിനിമയുടെ ക്ലൈമാക്‌സ് മാറ്റണമെന്ന് പറഞ്ഞു. സിനിമയുടെ ക്ലൈമാക്‌സിൽ ഉണ്ണിമുകുന്ദനെ പോലീസ് ആക്കി നിർത്തേണ്ട, അയ്യപ്പനാക്കിതന്നെ നിർത്തണം എന്ന് അദ്ദേഹം പറഞ്ഞു. അതൊരിക്കലും നടക്കില്ലെന്ന് ഞാനും വിഷ്ണു‌വും പറഞ്ഞു. അതൊരു വലിയ ഈഗോ ആയി. ആ സമയത്ത് അദ്ദേഹത്തിൻ്റെ മൂന്ന് പടങ്ങളാണ് ഇറങ്ങിയത്. മറ്റുരണ്ടു പടങ്ങളെ പറ്റി അദ്ദേഹം വലിയ പ്രതീക്ഷ പങ്കുവെച്ചപ്പോൾ, ‘മാളികപ്പുറം’ വളരെ ചെറിയ പടമാണെന്ന് പറഞ്ഞു. ഉണ്ണിയുടെ പടം ആ സമയത്ത് ഓടുന്നില്ലായിരുന്നു, പടത്തിന് ബിസിനസില്ല എന്ന രീതിയിൽ വരെ സംസാരം വന്നപ്പോൾ ‘മാളികപ്പുറം’ വലിയ വിജയത്തിലേക്ക് പോയി.’ അഭിലാഷ് പിള്ള പറഞ്ഞു.

‘വർഷങ്ങൾക്ക് ശേഷം അദ്ദേഹം അഭിമുഖത്തിൽ പറയുകയാണ്, ‘മാളികപ്പുറ’ത്തിന് 100 കോടി കിട്ടിയില്ല, 75 കോടിയെ കിട്ടിയിട്ടുള്ളൂവെന്ന്. ഇതിനിടയിൽ ‘എഴുതാൻ അറിയാത്ത’ എന്നെ വെച്ചിട്ട് അദ്ദേഹം മൂന്നാമത്തെ പടം ‘ആനന്ദ് ശ്രീബാല’ ചെയ്‌തു. അതിനു തൊട്ടുമുമ്പേ അദ്ദേഹം എഴുതിയ ഒരു പുസ്‌തകം എനിക്ക് വായിക്കാൻ തന്നു. ഇതിലെ എല്ലാ കഥകളും സിനിമയാക്കാൻ പറ്റും. അഭിലാഷ് ഇത് വായിച്ചിട്ട് ഇതിലൊരു മജീഷ്യന്റെ കഥയുണ്ട്, ആ കഥ നമുക്ക് തിരക്കഥയാക്കി സിനിമ ചെയ്യാം എന്നു പറഞ്ഞു. ഞാൻ അത് വായിച്ചു. മോശം എന്ന് പറയുകയല്ല, എന്റെ ടേസ്റ്റിന് പറ്റിയ കഥകളല്ല എന്ന് പറഞ്ഞു. അദ്ദേഹത്തെ വിഷമിപ്പിക്കാതിരിക്കാനാണ് അങ്ങനെ പറഞ്ഞത്.

അദ്ദേഹം എന്റെ അടുത്ത്, ‘തനിക്ക് എന്തറിയാം ഇതൊക്കെ ഹിറ്റാവാൻ പോകുന്ന കഥകളാണ്’, എന്ന് പറഞ്ഞു. ചേട്ടാ ധൈര്യമായിട്ട് ചെയ്യണമെന്ന് ഞാൻ പറഞ്ഞു. കാരണം ‘മാമാങ്കം’ മുതൽ അദ്ദേഹത്തിൻ്റെ കോൺഫിഡൻസ് നമ്മൾ കണ്ടിട്ടുണ്ട്. അദ്ദേഹമത് ചെയ്യട്ടെ, നമുക്ക് ഒരു പ്രശ്‌നവുമില്ല. അതിനുശേഷം എഴുതാൻ അറിയാത്ത എൻ്റെ മൂന്നാമത്തെ സിനിമ അദ്ദേഹം നിർമിച്ചു. ഇന്നലെ മുരളി, ‘ആനന്ദ് ശ്രീബാല’ നഷ്‌ടമായിരുന്നു എന്നു പറഞ്ഞു. ‘മാളികപ്പുറ’ത്തിൻ്റെ ലാഭത്തിൻ്റെ പത്തിലൊന്ന് ആയിട്ടില്ല ‘ആനന്ദ് ശ്രീബാല’യുടെ ബജറ്റ്.

ആ സിനിമയുടെ സംവിധായകൻ ജീവിച്ചിരിപ്പുണ്ട്, വിനയൻ സാറിൻ്റെ മകൻ വിഷ്‌ണു. ആ സിനിമ ഇറങ്ങി മിക്സഡ് റിവ്യൂ ആയിട്ട് പോലും കേരളത്തിൽ ആള് വന്ന സമയത്ത് ഇദ്ദേഹം ആ ഡയറക്‌ടറെ വിളിച്ചു പറയുകയാണ്, ‘ഞാൻ പടത്തിന് പ്രൊമോഷൻ ചെയ്യില്ല’ എന്ന്. ‘ഞാൻ ഓടിക്കില്ല’ എന്നൊരു സ്റ്റേറ്റ്മെന്റ് അദ്ദേഹം പറഞ്ഞു. ഒരു സംവിധായകൻ്റെ ആദ്യത്തെ പടമാണ്. കയ്യിൽ കാശുള്ള ഒരു പ്രൊഡ്യൂസറിൻ്റെ ധാർഷ്ട്യം.’ അഭിലാഷ് കൂട്ടിച്ചേർത്തു.

സിനിമയെ വിശ്വസിച്ച് തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നും, ഇനി ആത്മഹത്യ അല്ലാതെ മറ്റൊന്നും ഇല്ല എന്ന് പറഞ്ഞ് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പങ്കുവെച്ച വീഡിയോയാണ് പ്രശ്നങ്ങളുടെ തുടക്കം. സുമതി വളവ് എന്ന ചിത്രം വിജയം ആയില്ലെന്നും, അതിൽ തനിക്ക് ഏഴു കോടിയോളം നഷ്ടം വന്നെന്നും മുരളി ആരോപിച്ചിരുന്നു. കൂടാതെ മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണിമുകുന്ദനാണെന്ന് താൻ പിന്നീട് അറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ഇതിനു വിശദീകരണവുമായി മാളികപ്പുറം സംവിധായകനും തിരക്കഥാകൃത്തും രംഗത്തെത്തിയിരുന്നു. എല്ലാത്തിനും പിന്നിൽ പ്രവർത്തിക്കുന്നത് ഉണ്ണിമുകുന്ദനാണെന്നും, ഒരു കലാകാരന് ചേരാത്ത ഈഗോയാണ് ഉണ്ണിക്കുള്ളതെന്നും ഇരുവരും വാദിച്ചു.