
വിജയ് ചിത്രം ജനനായകൻ സമൂഹമാധ്യമങ്ങളിൽ ചോർന്നതിനു പിന്നാലെ വിജയ്ക്ക് ഉപദേശവുമായി തമിഴ് മാധ്യമപ്രവർത്തകൻ. ജനനായകന്റെ നിർമാതാക്കൾക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അത് നികത്താൻ വിജയ് ബാധ്യസ്ഥനാണെന്നും വലൈപേച്ചു ജെ ബിസ്മി എന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു. കൂടാതെ അവസാന ചിത്രമെന്ന പ്രസ്താവന ഒഴിവാക്കി വിജയ് കെ വി എൻ പ്രൊഡക്ഷന് കുറഞ്ഞ വേതനത്തിന് മറ്റൊരു ചിത്രം ചെയ്തു കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജനനായകൻ ചോര്‍ന്നതില്‍ നിർമാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വാക്കുകള്‍ കൊണ്ട് അത് വിവരിക്കുക എന്നത് അല്പം കഷ്ടമാണ്. തെരുവിലാണ്. വിജയ് ചെയ്യേണ്ട ഒരു കാര്യമുണ്ട്. ജനനായകന്‍ ആണ് തന്‍റെ അവാസ ചിത്രമെന്ന പ്രസ്താവന തിരിച്ചെടുത്തിട്ട് കെവിഎന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി പുതിയൊരു സിനിമ ചെയ്യണം. കുറഞ്ഞ ശമ്പളം വാങ്ങിക്കണം. അതാണ് ന്യായം. തമിഴ്നാടിനെ രക്ഷിക്കുന്നത് പിന്നീടാകം. നിങ്ങളെ വിശ്വസിച്ച് 500 കോടി മുടക്കിയ നിര്‍മാതാവിനെ ആദ്യം രക്ഷിക്കൂ”, വലൈപേച്ചു ജെ ബിസ്മി പറഞ്ഞു.
അതേസമയം, ജനനായകൻ ചോർന്നത് വിജയിയുടെ അറിവോടെയാണെന്ന ആരോപണങ്ങളും ശക്തമാകുകയാണ്. ഇലക്ഷന് മുന്നോടിയായി സിനിമ റിലീസ് ചെയ്യുകയാണെങ്കിൽ അത് വിജയ്ക്ക് വോട്ടായി മാറുമായിരുന്നുവെന്നും അതാണ് റിലീസ് വൈകിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്. വേറെ വഴിയില്ലാതെ വിജയ് തന്നെ ചോർത്തുകയായിരുന്നുവെന്നാണ് ആരോപണം. സിനിമ ചോർന്നതിൽ വിജയിയോട് സഹതാപം ഉണ്ടാകുമെന്നും അത് വോട്ടായി മാറുമെന്നും ഒരു വിഭാഗവും പറയുന്നുണ്ട്.