
ലൈംഗികതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ കേസിൽ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യും. രഞ്ജിത്ത് അറസ്‌റ്റിലാകുന്നതിനു മുമ്പ് സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഉടമയും നടനുമായ ബോബി കുര്യൻ, ചിത്രത്തിലെ അസോഷ്യേറ്റ് ഡയറക്‌ടർ, രഞ്ജിത്തിൻ്റെ മറ്റൊരു സഹായി എന്നിവരെയാണ് ചോദ്യം ചെയ്യുക.
ലൈംഗികാതിക്രമം നടന്നു എന്നു കരുതുന്ന കാരവാനിൽ പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തി. കാരവാന് അകത്ത് സിസിടിവികളില്ല. എന്നാൽ പുറത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങളും ശേഖരിക്കും. സിനിമയുടെ ചിത്രീകരണത്തിനായി പ്രൊഡക്ഷൻ ടീം വാടകയ്ക്ക് എടുത്തിട്ടുള്ളതാണ് കാരവാൻ എന്നാണ് വിവരം.
കേസിൽ അന്വേഷണം വിപുലമാക്കാൻ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ ഉദയംപേരൂർ ഇൻസ്പെക്ടർക്കാണ് അന്വേഷണച്ചുമതല. രണ്ട് വനിതാ എസ്ഐമാരും എസ്ഐടിയിലുണ്ട്. കഴിഞ്ഞ ജനുവരി 30ന് ഉദയംപേരൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ കാരവാനിൽ വച്ച് രഞ്ജിത്ത് കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നാണ് യുവനടി നൽകിയിരിക്കുന്ന പരാതി. നടി കരഞ്ഞുകൊണ്ട് കാരവാനിൽ നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുവന്നവർ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു..
നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ കസ്‌റ്റഡിയിൽ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും പ്രതിയുടെ ജാമ്യാപേക്ഷയും ശനിയാഴ്‌ചയാണ് കോടതി പരിഗണിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മുമ്പും ഇത്തരത്തിലുള്ള രണ്ടു കേസുകൾ രഞ്ജിത്തിനെതിരെ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ ഇന്നലെ പറഞ്ഞിരുന്നു.
സംവിധായകനെതിരെയുള്ള കേസിന് മൂർച്ച കൂട്ടാൻ പൊലീസ് ഇതും ഉപയോഗിക്കുമെന്ന സൂചനയാണിത്. ഒളിവിൽ പോകാനായിരുന്നു രഞ്ജിത്തിൻ്റെ ശ്രമം എന്നും പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ രഞ്ജിത്തിനെ രക്ഷപെടാൻ സഹായിച്ചോ എന്ന വിവരമാണ് ബോബി കുര്യൻ, രഞ്ജിത്തിന്റെ സഹായികൾ എന്നിവരിൽ നിന്ന് പൊലീസ് തേടുക.