
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി സംവിധായകൻ വിനയൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ കാവ്യാത്മകമായ രീതിയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിനയന്റെ പ്രതികരണം. ‘ഇതു കാവ്യ നീതിയുടെ കാലം’ എന്ന വരികളോടെയാണ് പ്രതികരണം ആരംഭിക്കുന്നത്. ആരെയും പേരെടുത്ത് പറയാത്ത പോസ്റ്റില്‍ പൊയ്മുഖങ്ങള്‍ക്ക് ഇപ്പോള്‍ കഷ്ടകാലമാണെന്നും വിനയൻ പറയുന്നു.
“ഇതു കാവ്യ നീതിയുടെ കാലം
കണ്ടകശനി മാറിയ സത്യം
കരുത്തായി മാറുന്ന കാലം
പുകഴ്ത്തുപാട്ടുകള്‍ക്ക്
ശ്രുതിപിഴച്ചോരു കാലം
പൊയ്മുഖങ്ങള്‍ക്കിതു കഷ്ട കാലം.” വിനയൻ കുറിച്ചു.
അതേ റിമാന്‍ഡിലായ സംവിധായകന് രഞ്ജിത്ത് ജയിലില്‍ തുടരും. കസ്റ്റഡി അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷയും അന്നേദിവസം പരിഗണിക്കും. യുവനടിയുടെ പീഡന പരാതിയിൽ രഞ്ജിത്തിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്ത്തിരിക്കുന്നത്. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റി. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് രഞ്ജിത്തിന്റെ അറസ്റ്റ് ഉണ്ടായത്. തൊടുപുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ബുധനാഴ്ച രാവിലെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പിന്നീട് സബ്ജയിലിലേക്ക് മാറ്റുകയായിരുന്നു.