
സിനിമയിൽ തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്ന് തുറന്നു പറഞ്ഞ് നടി ആശാ ശരത്ത്. നോ പറയേണ്ടിടത്തും പ്രതികരിക്കേണ്ടിടത്തും ആരാണെന്ന് പോലും നോക്കാതെ റിയാക്ട് ചെയ്തിട്ടുള്ള ആളാണ് താനെന്നും, തന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടിയോട് മോശമായി പെരുമാറിയ അധ്യാപകന്റെ മുഖത്ത് അടിച്ചിട്ടുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘നോ പറയേണ്ട സ്ഥലത്തൊക്കെ നോ പറഞ്ഞിട്ടുണ്ട്. നോ പറയാൻ മടിയുള്ള ആളേയല്ല ഞാൻ. നോ പറയേണ്ടിടത്തും പ്രതികരിക്കേണ്ടിടത്തും ആരാണെന്ന് പോലും നോക്കാതെ റിയാക്ട് ചെയ്തിട്ടുള്ള ആളാണ്. ഈ പ്രായത്തിൽ അഭിനയിക്കാൻ വന്നത് കൊണ്ട് കാസ്റ്റിംഗ് കൗച്ച് എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ചില കോസ്റ്റ്യൂം ധരിക്കാൻ പറ്റില്ലെങ്കിൽ ശക്തമായി ഞാൻ പറയും. എനിക്ക് വേണ്ടി മാത്രമല്ല, എന്റെ കൂടെയുള്ളവർക്ക് വേണ്ടിയും സംസാരിക്കാറുണ്ട്. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണമെന്നാണ് മക്കളോട് പറയാറുള്ളത്. വർഷങ്ങൾക്ക് മുമ്പ് എന്റെ സ്കൂളിൽ ഒരു കുട്ടിയോട് അവിടെ പഠിപ്പിക്കുന്ന അധ്യാപകൻ മോശമായി പെരുമാറി.’ ആശ ശരത്ത് പറഞ്ഞു.
‘സ്കൂളിൽ മുഴുവൻ ക്യാമറയാണ്. മോശമായി പെരുമാറാനുള്ള ശ്രമം നടത്തി. സത്യം പറഞ്ഞാൽ ഞാൻ തകർന്ന് പോയ അവസ്ഥയായിരുന്നു. ഞാൻ ഇന്ത്യയിൽ നിന്നും തിരിച്ച് ദുബായിലെത്തി. അയാളെ വിളിച്ച് ചോദിച്ചു. അങ്ങനെയൊന്നും ചെയ്തില്ല, തുടങ്ങിയേ ഉള്ളൂ എന്ന് അയാൾ പറഞ്ഞു. ആരെയും ഞാൻ അടിച്ചിട്ടില്ല. എന്റെ മക്കളെ പോലും. പക്ഷെ അയാളുടെ മുഖത്തടിച്ചു. അടിക്കാതെ വേറെ വഴിയില്ല. കൊല്ലണ്ടേ അവനെ. അധ്യാപകനാണ്. കേസ് കൊടുക്കേണ്ട മാഡം എന്ന് പാരന്റ്സ് പറഞ്ഞപ്പോൾ കേസ് കൊടുക്കുമെന്ന് ഞാൻ പറഞ്ഞു. അയാളെ അറസ്റ്റ് ചെയ്തു. അവസരങ്ങൾ കിട്ടില്ലെന്ന് ഭയക്കാതെ പെൺകുട്ടികൾ പ്രതികരിക്കാൻ പഠിക്കണം.’ ആശ ശരത് കൂട്ടിച്ചേർത്തു.