
‘ലോക’ സിനിമയുടെ അണിയറക്കാരും ദുൽഖർ സൽമാനും ചേർന്ന് ഒതുക്കി കളഞ്ഞല്ലോ എന്ന ചോദ്യത്തിന് തക്കതായ മറുപടി നൽകി നടൻ ടൊവിനോ തോമസ്. നിങ്ങൾ ഇപ്പോൾ പറഞ്ഞത് റെക്കോർഡ് ചെയ്ത് ഞങ്ങളൊരുമിച്ചു കേട്ടാൽ (ലോക ടീം) എല്ലാവരും ചേർന്ന് പൊട്ടിച്ചിരിക്കും എന്നായിരുന്നു ടൊവിനോയുടെ മറുപടി. ദുൽഖർ അത്രയും സ്വീറ്റ് ആണെന്നും, തങ്ങളുടെ സൗഹൃദം കാണിക്കാൻ വേണമെങ്കിൽ തങ്ങളുടെ വാട്സാപ്പ് ചാറ്റ് കാണിക്കാമെന്നും ടൊവിനോ പറഞ്ഞു. ‘പള്ളിച്ചട്ടമ്പി’ സിനിമയുടെ തമിഴ് പ്രമോഷനുവേണ്ടി ചെന്നൈയിൽ എത്തിയതായിരുന്നു താരം.
മാധ്യമ പ്രവർത്തകൻ്റെ ചോദ്യം ഇങ്ങനെ: ‘ലോക’ എന്ന സിനിമയിൽ താങ്കൾ ഗംഭീര അഭിനയമായിരുന്നു. രണ്ടാം ഭാഗത്തിൽ നായകനും വില്ലനുമാണെന്ന് കേൾക്കുന്നു. ആദ്യ ഭാഗം വലിയ വിജയവുമായിരുന്നു. എന്നാൽ ടൊവിനോയെക്കുറിച്ച് ആ ടീം ആരും ഒന്നും പറഞ്ഞു കേട്ടില്ല. താങ്കളെക്കുറിച്ച് ചോദിക്കുമ്പോഴും അവർ മൗനം പാലിച്ചു. ദുൽഖർ സൽമാനും നിങ്ങളും തമ്മിൽ എന്താണ് പ്രശ്നം?
ടൊവിനോയുടെ മറുപടി: “ഞങ്ങളെല്ലാം വർഷങ്ങളായി ഒരുമിച്ച് അഭിനയിച്ച് പരിചയമുള്ളവരാണ്. ഞാൻ അസി. ഡയറക്ടറായി തുടങ്ങിയതു തന്നെ ദുൽഖർ സൽമാൻ അഭിനയിച്ച ‘തീവ്രം’ എന്ന സിനിമയിലൂടെയാണ്. അടുത്ത പടവും ദുൽഖറിനൊപ്പമായിരുന്നു, ‘എബിസിഡി’ എന്ന ആ സിനിമയിൽ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിച്ചു. അന്ന് തൊട്ട് ഇന്നുവരെ ദുൽഖർ എന്നോട് വളരെ സ്വീറ്റ് ആയി മാത്രമേ പെരുമാറിയിട്ടുള്ളു.
നിങ്ങൾ ഇപ്പോൾ പറഞ്ഞത് റെക്കോർഡ് ചെയ്ത് ഞങ്ങളൊരുമിച്ചു കേട്ടാൽ (ലോക ടീം) എല്ലാവരും ചേർന്ന് പൊട്ടിച്ചിരിക്കും. ‘ലോക’ സിനിമയുടെ സംവിധായകനായ അരുൺ, അദ്ദേഹത്തിന്റെ ആദ്യ ചിത്രം ‘തരംഗം’ ചെയ്തത് എനിക്കൊപ്പമാണ്. കല്യാണിക്കൊപ്പം ‘തല്ലുമാല’ ചെയ്തിട്ടുണ്ട്. നസ്ലിൻ സഹോദരനെപ്പോലെയാണ്. ദുൽഖർ അത്രയും സ്വീറ്റ് ആണ്.
വേണമെങ്കിൽ ഞങ്ങളുടെ വാട്ട്സാപ്പ് ചാറ്റ്സ് കാണിച്ചു തരാം. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും എന്താണ് ഞങ്ങളുടെ സൗഹൃദമെന്ന്. വെളിയിലിരുന്ന് കാണുന്നവർക്ക് ഇത്തരം ഗോസിപ്പുകളും ഊഹാപോഹങ്ങളും കൊളുത്തി വിടുന്നത് വളരെ എളുപ്പമാണ്. എന്നാൽ മിക്ക സമയത്തും ഇതെല്ലാം കണ്ട് ചിരിച്ചു തള്ളുകയാണ് ഞങ്ങൾ ചെയ്യാറുള്ളത്. ഞാൻ തമാശ പറയുന്നതല്ല, നിങ്ങൾക്ക് വേണമെങ്കിൽ എന്റെ വാട്ട്സാപ്പ് ചാറ്റ് പരിശോധിക്കാം. ‘ലോക’ രണ്ടാം ഭാഗത്തിൻ്റെ തിരക്കഥ തയാറായി കൊണ്ടിരിക്കുകയാണ്. ആ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഞങ്ങളെല്ലാം ഇവിടെ വരും. അപ്പോൾ അവരോട് തന്നെ നിങ്ങൾ എന്നെക്കുറിച്ച് ചോദിച്ചു നോക്കൂ. ‘ലോക’ സിനിമയുടെ റിലീസ് സമയത്ത് ദുൽഖർ ആണ് എന്നെ ഇങ്ങോട്ട് വിളിച്ച് ദുബായിൽ പ്രമോഷനു വരാൻ പറയുന്നത്. അദ്ദേഹം തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് രണ്ട് ദിവസം എന്നെ അവിടെ താമസിപ്പിച്ചു. ഇത്തരം ഊഹാപോഹങ്ങളൊക്കെ ആരാണ് കണ്ട് പിടിക്കുന്നത്, എന്ത് സന്തോഷമാണ് ഇതിൽ നിന്നും ഉണ്ടാകുന്നത്.” ടൊവിനോ ചോദിച്ചു.