
ഗായിക ചിന്മയിക്കെതിരെ സൈബർ ആക്രമണം. ജ്ഞാനപീഠ പുരസ്കാരം നേടിയ വൈരമുത്തുവിനേയും അദ്ദേഹത്തെ പ്രശംസിച്ച കമൽഹാസൻ, രജനീകാന്ത് എന്നിവരെയും വിമർശിച്ചതിനു പിന്നാലെയാണ് ചിന്മയിക്കെതിരെ സൈബർ ആക്രമണം. ചിന്മയി തന്നെയാണ് ഈ കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്.
“പീഡകരെ പിന്തുണയ്ക്കുന്നവർ എൻ്റെ സോഷ്യൽ മീഡിയാ ടൈംലൈനിൽ പ്രതികരണവുമായെത്തുന്നതിൽ വലിയ പ്രശ്നമില്ല. നിങ്ങളുടെ നായകന്മാരെ ഞാൻ ചോദ്യം ചെയ്തതിലും, എൻ്റെ പെരുമാറ്റത്തിലും, യോഗ്യതയിലും നിങ്ങൾക്ക് തൃപ്തിയില്ലെങ്കിലും കുഴപ്പമില്ല. ലൈംഗിക പീഡനത്തിന് ഇരയായ ഒരാളാണ് ഞാൻ. ആ കവി പീഡിപ്പിച്ചെന്ന് പറയുന്ന 17 പേരിൽ ഒരാളാണ് ഞാൻ. എന്നെ കണക്കിലെടുക്കേണ്ട, അയാൾ പീഡിപ്പിച്ച മറ്റ് 16 പേരോ? അവരെ എന്ത് ന്യായീകരണം പറഞ്ഞ് നിങ്ങൾ നിഷ്കരുണം മാറ്റി നിർത്തും?” ചിന്മയി കുറിച്ചു.
വേട്ടക്കാർക്കെതിരേ സ്ത്രീകളുയർത്തിയ കൂട്ടായ ശബ്ദം ഈ പുരസ്കാരപ്രഖ്യാപനത്തിലൂടെ നിശ്ശബ്ദമാക്കപ്പെടുകയാണെന്നാണ് വൈരമുത്തുവിനെതിരേ ചിന്മയി പറഞ്ഞത്. വൈരമുത്തുവിന് ജ്ഞാനപീഠപുരസ്കാരം എന്ന വാർത്ത വന്നതിനുശേഷം രൂക്ഷമായ പ്രതികരണങ്ങളാണ് ചിന്മയി നടത്തുന്നത്.