
തമിഴ്നാട് ഇലക്ഷൻ കഴിയാതെ വിജയ് ചിത്രം ജനനായകൻ തിയേറ്ററുകളിലേക്കെത്തില്ലെന്ന് റിപ്പോർട്ട്. ചിത്രം ഏപ്രിൽ അവസാനം വരെ തിയേറ്ററുകളിൽ എത്തില്ലെന്നാണ് കാനഡ വിതരണക്കാരായ യോർക്ക് സിനിമാസ് അറിയിച്ചിരിക്കുന്നത്. ‘ജന നായകൻ’ റിലീസ് തീയതി സ്ഥിരീകരിച്ചു കഴിഞ്ഞാൽ, യോർക്ക് സിനിമാസിന്റെ എല്ലാ വിശ്വസ്ത അംഗങ്ങൾക്കും മുൻഗണനാ ബുക്കിംഗ് ആക്‌സസ് ലഭിക്കുമെന്ന് യോർക്ക് സിനിമാസിന്റെ ഔദ്യോഗിക പ്രസ്താവന ഉറപ്പാക്കിയിട്ടുണ്ട്. റീഫണ്ട് ലഭിക്കാത്തവർക്ക് തിയേറ്ററിൽ എത്തി പണം തിരികെ വാങ്ങാമെന്നും ഇവർ പറയുന്നുണ്ട്.
സെൻസർ ബോർഡിനെതിരായ പരാതി ചിത്രത്തിന്റെ നിർമ്മാതാക്കൾ പിൻ വലിച്ചെന്നും, ചിത്രം ഫെബ്രുവരിയിൽ തീയേറ്ററിലെത്തുമെന്നും കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഇതുവരെയും ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 മെയ് അല്ലെങ്കിൽ ജൂണിൽ റിലീസ് ചെയ്തേക്കാമെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാനമെന്ന ചിത്രമെന്ന രീതിയിൽ ജനനായകൻ വലിയ രീതിയിൽ പ്രതീക്ഷ ഉണർത്തിയിരുന്നു. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. ചിത്രം ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.