
നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. നിവേദിതിൻ്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു.
താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയൻപിള്ള രാജു ഇന്നു രാവിലെ സ്ഥിരീകരിച്ചിട്ടുണ്ട്. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും മണിയൻപിള്ള രാജു പറഞ്ഞു. അപകടത്തിനു പിന്നാലെ മണിയൻപിള്ള രാജുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നടനെ അന്വേഷിച്ച് ഇന്നലെ രാത്രിയോടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. തന്റെ കാറിന്റെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ പേടി കാരണമാണ് വാഹനം നിർത്താത്തതെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
സുധീർകുമാർ രാജു എന്നാണ് കാറിൻ്റെ ആർസി ഉടമസ്ഥൻ്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നൽകിയ വിവരം. ഒരു നടൻ്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ടായിരുന്നു.