
കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ സാക്ഷികളോട് ദേഷ്യമില്ലെന്ന് തുറന്നു പറഞ്ഞ് നടി ഭാവന. ജീവിതത്തില്‍ താനെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു തനിക്ക് നേരിടണ്ടി വന്ന സംഭവത്തില്‍ പരാതിപ്പെട്ടതെന്നും, ജീവിതം തിരികെ പിടിക്കാന്‍ സാധിച്ചതില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അവനവനോട് തന്നെയാണെന്നും ഭാവന പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാവന.
“ഒരു തീരുമാനം എടുക്കുമ്പോള്‍ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടാകില്ല. ആ നിമിഷം നമ്മളെടുക്കുന്ന തീരുമാനമാണ്. കൂടെ നിന്നവര്‍ എനിക്ക് വളരെ ക്ലോസ് ആയവരാണ്. അധികം പരിചയമില്ലാത്തവര്‍ നല്‍കുന്ന പിന്തുണ വികാരഭരിധയാക്കുന്നുണ്ട്. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറച്ച് സാക്ഷികളുണ്ടായിരുന്നു. അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതത്ര ഷോക്കിങ് അല്ല.” ഭാവന പറഞ്ഞു.
”എനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നു. എനിക്ക് അതാണ് ശരിയെന്ന് തോന്നി. അത് ചെയ്തു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതവും മാനസികമായ സമാധാനവും നഷ്ടപ്പെട്ടേനെ. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും കൂടുതല്‍ കടപ്പാട് എന്നോടാണ്. അമ്മയും നവീനും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ പിന്തുണയായി കൂടെയുണ്ട്. പക്ഷെ അവര്‍ക്ക് അത്രയെ ചെയ്യാനാകൂ. നീ വിഷമിക്കരുത്, ഞങ്ങള്‍ കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നേ പറയാനാകൂ. ഞാനാണെങ്കിലും അങ്ങനെയെ പറയൂ. അല്ലാതെ ഇന്ന് മുതല്‍ നിന്റെ വേദനകളൊക്കെ ഞാനെടുത്തോളാം എന്ന് പറയാനാകില്ല. അതുപോലെ എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. അവര്‍ക്ക് എന്നെ മനസിലാക്കാനും, എനിക്ക് സ്‌പേസ് നല്‍കാനുമേ സാധിക്കുകയുള്ളൂ. അതെല്ലാം അവര്‍ തരുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ ഞാന്‍ തന്നെയാണ് എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടത്.” ഭാവന കൂട്ടിച്ചേർത്തു.