
ഒരു നിര്‍മാതാവ് തനിക്ക് നാല് സിനിമകളില്‍ അഭിനയിച്ചതിന്റെ പ്രതിഫലം താരനുണ്ടെന്ന നടി നിഖില വിമലിന്റെ പ്രസ്താവനക്ക് പിന്നാലെ സൈബർ ആക്രമണം നേരിട്ടതിൽ പ്രതികരിച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. നിഖില തന്റെ പേര് പറഞ്ഞിട്ടില്ലെന്നും, സിനിമയുമായി ബന്ധപ്പെട്ട എന്ത് കമന്റ് വന്നാലും സോഷ്യല്‍ മീഡിയയില്‍ അതിനടിയില്‍ തന്റെ പേര് ഉറപ്പായിട്ടും ഉണ്ടാകുമെന്നും ബാദുഷ പറഞ്ഞു. ഹരീഷ് കണാരന്‍ തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് നിഖിലയുടെ ആരോപണത്തിലും ബാദുഷ പ്രതികരിച്ചത്.
”നിഖില എന്റെ പേര് പറഞ്ഞിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട എന്ത് കമന്റ് വന്നാലും സോഷ്യല്‍ മീഡിയയില്‍ അതിനടിയില്‍ എന്റെ പേര് ഉറപ്പായിട്ടും ഉണ്ടാവും. ഞങ്ങള്‍ നാല് സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ ആ സിനിമയില്‍ ജോലി ചെയ്ത ആള്‍ക്കാരല്ലേ. അത് ഞാന്‍ പ്രൊഡ്യൂസ് ചെയ്ത സിനിമകളല്ലല്ലോ. പ്രൊഡ്യൂസര്‍ പണം കൊടുക്കാന്‍ ഉണ്ട് എന്നാണ് പറഞ്ഞേക്കുന്നത്.” ബാദുഷ പറഞ്ഞു.
ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ തുറന്നു പറച്ചില്‍. ഒരു നിര്‍മാതാവ് തനിക്ക് നാല് സിനിമകളില്‍ അഭിനയിച്ചതിന്റെ പ്രതിഫലം തരാനുണ്ടെന്നും, അത് ഇതുവരെ തന്നില്ലെന്നുമാണ് നിഖില പറഞ്ഞിരുന്നത്. ഈ വിഡിയോ വൈറലായതോടെയാണ് നിഖില ഉദ്ദേശിച്ചത് ബാദുഷയെയാണ് എന്ന അനുമാനത്തിലേക്ക് സോഷ്യല്‍ മീഡിയ സ്വയം എത്തിച്ചേര്‍ന്നത്.