
വിജയ് ചിത്രം ജനനായകന്റെ പ്രദർശനാനുമതി വിവാദത്തിൽ സെൻസർബോർഡിനോട് നിരവധി ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി. എല്ലാ ചിത്രങ്ങളും റിവൈസിംഗ് കമ്മിറ്റി കണ്ടു വിലയിരുത്തുന്നത് പ്രായോഗികമല്ലല്ലോയെന്ന് കോടതി ചോദിച്ചു. കൂടാതെ ഉപദേശക സമിതി സെന്‍സര്‍ ബോര്‍ഡിനെ സഹായിക്കുകയല്ലേ ചെയ്യുന്നതെന്നും അവരുടെ ശുപാര്‍ശയ്ക്ക് നിയമ പ്രാബല്യമുണ്ടോയെന്നും ഹൈക്കോടതി സെൻസർ ബോർഡിനോട് ആരാഞ്ഞു.
“റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ആണോ സിനിമ കണ്ടത്?. ഇക്കാര്യത്തില്‍ വ്യക്തത വേണം. വിദഗ്ധ സമിതി സിനിമ കണ്ടതിന് ശേഷം തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന് സമയബന്ധിതമായി കൈമാറിയോ?. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇതുവരെ തീരുമാനമെടുത്തില്ലല്ലോ?. നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് സാവകാശം ലഭിച്ചോ?.” മദ്രാസ് ഹൈക്കോടതി ചോദിച്ചു.
അസാധാരണമായ നീക്കമാണ് സെൻസർ ബോർഡിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്നായിരുന്നു സിനിമയുടെ നിർമാതാക്കൾ ചൂണ്ടിക്കാട്ടിയത്. നിലവിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്. ചിത്രത്തിനിതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ നിർമാതാക്കൾ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളുകയും നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ജനുവരി 9 നായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. പ്രദർശനം മാറ്റി വെച്ചതോടെ ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.