
സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ അപമാനത്താൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ. ദീപകിന്റെ മരണം വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്. തെന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘കുറച്ചു കാലം മുമ്പ്, കള്ളനാണെന്നു കരുതി ഒരു ബസ് യാത്രക്കാരനെ സഹയാത്രികർ അടിച്ചു കൊന്ന വാർത്തയുടെ അത്ര തന്നെ വേദനിപ്പിക്കുന്ന വാർത്ത’. രഞ്ജിത്ത് ശങ്കർ കുറിച്ചു
നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും സംഭവത്തിൽ പ്രതികരിച്ചിരുന്നു. വ്യക്ത്തമായ ചോദ്യമില്ലാതെ അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്ദമായി ഒരു ജീവൻ നഷ്ടമായെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കൂടാതെ വിഡിയോ പ്രചരിപ്പിച്ച സ്ത്രീയും സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തൻ്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ദീപകിനെ കണ്ടെത്തുകയായിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.