
ആളുകളെ ഭിന്നിപ്പിക്കുന്ന സിനിമയാണ് ബോളിവുഡ് ചിത്രം ‘ഛാവ’യെന്ന് തുറന്നടിച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയാണ് ആ സിനിമ കാശുണ്ടാക്കിയതെന്നും, പക്ഷെ സിനിമയുടെ കോർ ധീരതയായിരുന്നുവെന്നും എ ആർ റഹ്മാൻ പറഞ്ഞു. കൂടാതെ സിനിമകള്‍ കണ്ട് ആളുകള്‍ സ്വാധീനിക്കപ്പെടുമെന്നാണോ തോന്നുന്നതെന്നും, കലാകാരന്മാര്‍ക്ക് തിന്മയ്ക്ക് പകരം നന്മ സ്ഥാപിക്കാനുള്ള ശക്തി ദൈവം നല്‍കിയിട്ടുണ്ടെന്നും എ ആർ റഹ്മാൻ കൂട്ടിച്ചേർത്തു. ബിബിസി ഏഷ്യന്‍ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയാണ് ആ സിനിമ കാശുണ്ടാക്കിയത്. പക്ഷെ സിനിമയുടെ കോർ ധീരതയായിരുന്നു. ഞാന്‍ സംവിധായകനോട് ചോദിച്ചിരുന്നു, എന്തിനാണ് എന്നെ സമീപിച്ചതെന്ന്. അദ്ദേഹം നിങ്ങള്‍ക്ക് മാത്രമേ ഇത് സാധിക്കുള്ളൂവെന്നാണ്. അസ്വദിക്കാന്‍ സാധിക്കുന്ന സിനിമയാണ്. നമ്മുടെ പ്രേക്ഷകര്‍ ബുദ്ധിയുള്ളവരാണ്. സിനിമകള്‍ കണ്ട് ആളുകള്‍ സ്വാധീനിക്കപ്പെടുമെന്നാണോ തോന്നുന്നത്? അവര്‍ക്ക് ചിന്താശേഷിയുണ്ട്. എന്താണ് സത്യമെന്നും എന്താണ് മാനുപ്പുലേഷന്‍ എന്നും തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കും” എആര്‍ റഹ്മാന്‍ പറഞ്ഞു.
“സിനിമയില്‍ പലയിടത്തായ സുബാനള്ളാഹ്, അല്‍ഹംദുലില്ലാഹ് തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിച്ചതിനെ ക്ലീഷേയായിട്ടാണ് എനിക്ക് തോന്നിയത്. അത് ക്രിഞ്ചായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. എനിക്ക് പ്രേക്ഷകരെ ബഹുമാനമാണ്. തെറ്റായ അറിവാല്‍ സ്വാധീനിക്കപ്പെടാന്‍ മാത്രം വിഡ്ഢികളല്ല അവര്‍. മനുഷ്യത്വത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. പ്രേക്ഷകര്‍ക്ക് മനസാക്ഷിയുണ്ട്. ഹൃദയമുണ്ട്. സ്‌നേഹവും അനുകമ്പയുമുണ്ട്. കലാകാരന്മാര്‍ക്ക് തിന്മയ്ക്ക് പകരം നന്മ സ്ഥാപിക്കാനുള്ള ശക്തി ദൈവം നല്‍കിയിട്ടുണ്ട്.
സംഗീത സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് മുമ്പിലെത്തുന്ന സിനിമകളില്‍ ദുരുദ്ദേശത്തോടെ ഒരുക്കുന്ന സിനിമകള്‍ അവഗണിക്കാറുണ്ട്.” എ ആർ റഹ്മാൻ കൂട്ടിച്ചേർത്തു.
2025 ല്‍ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് വിക്കി കൗശല്‍ നായകനായ ഛാവ. രണ്‍വീര്‍ സിങ് ചിത്രം ധുരന്ധര്‍ മാത്രമാണ് ഛാവയ്ക്ക് മുമ്പിലായി കളക്ഷന്‍ പട്ടികയില്‍ പോയ വര്‍ഷം ഇടം നേടിയിട്ടുള്ളത്. പിരിയോഡിക് ഡ്രാമയായ ഛാവ ചത്രപതി സാംഭജി മഹാരാജിന്റേയും മുഗള്‍ ചക്രവര്‍ത്തി ഔറഗംസേബിന്റേയും കഥയാണ് പറഞ്ഞത്. അതേസമയം ചിത്രത്തില്‍ ചരിത്ര വസ്തുതകളെ വളച്ചൊടിച്ചുവെന്ന വിമര്‍ശനം ശക്തമായിരുന്നു. സിനിമയുടെ രാഷ്ട്രീയവും വിമര്‍ശിക്കപ്പെട്ടു. എആര്‍ റഹ്മാന്‍ ആയിരുന്നു ഛാവയുടെ സംഗീതം ഒരുക്കിയത്.