
തെലുഗ് ചിത്രം ‘ദി രാജാസാബിന്റെ’ പ്രീ റിലീസ് ഇവന്റിലെ പ്രഭാസിന്റെ വാക്കുകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ. ‘സീനിയർ എന്നും സീനിയറാണെന്നും, അവർ കഴിഞ്ഞ് മാത്രമേ താൻ ഉള്ളൂ’ എന്നുമായിരുന്നു പ്രഭാസിന്റെ വാക്കുകൾ. ‘സീനിയർ എന്നും സീനിയർ ആണ്. അവരിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. അവർ കഴിഞ്ഞ് മാത്രമേ ഞാൻ ഉള്ളൂ. സംക്രാന്തിക്ക് ഒപ്പം ഇറങ്ങുന്ന എല്ലാ സിനിമയും ബ്ലോക്ക്ബസ്റ്റർ ആകണം. എന്റെ സിനിമയും വിജയിച്ചാൽ സന്തോഷം.’ പ്രഭാസ് പറഞ്ഞു.
നിരവധിപേരാണ് പ്രഭാസിനെ പ്രശംസിച്ച് രംഗത്ത് വരുന്നത്. മറ്റു താരങ്ങളുടെ സിനിമകളെയും സ്വന്തം സിനിമ പോലെ ചേർത്തുനിർത്തുന്ന പ്രഭാസിന്റെ മനസിനെ അഭിനന്ദിക്കുന്നു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നല്ല മനസിന്റെ ഉടമയാണ് പ്രഭാസ് എന്നും കമന്റുകൾ ഉണ്ട്.
പ്രഭാസിനെ നായകനാക്കി മാരുതി ഒരുക്കുന്ന ചിത്രമാണ് ദി രാജാസാബ്. ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായി ഒരു ഹൊറർ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമ വമ്പൻ ബജറ്റിൽ ആണ് ചിത്രമെത്തുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ചിരഞ്ജീവി, ശർവാനന്ദ്, രവി തേജ തുടങ്ങിയ താരങ്ങളുടെ സിനിമകളും സംക്രാന്തിക്ക് എത്തുന്നുണ്ട്.