
സമൂഹത്തിലെ യാഥാർഥ്യങ്ങളെ നർമബോധത്തിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് സംവിധായകൻ കമൽ. ശ്രീനിവാസന്റെ വിയോഗത്തിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിനെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും, വൈവിധ്യമാർന്നതും വെല്ലുവിളികൾ നിറഞ്ഞതുമായ വേഷങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നുവെന്നും കമൽ കൂട്ടിച്ചേർത്തു.
“ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിനെ ഞാൻ ഏറെ ബഹുമാനിക്കുന്നു. സമൂഹത്തിലെ യാഥാർഥ്യങ്ങളെ നർമബോധത്തിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്‌മയും സാമ്പത്തിക ബുദ്ധിമുട്ടുകളും തന്റെ തിരക്കഥകളിലൂടെ അദ്ദേഹം ഗൗരവത്തോടെയും ലളിതമായും അവതരിപ്പിച്ചു. കപട രാഷ്ട്രീയത്തെയും സാമൂഹിക അനാചാരങ്ങളെയും പരിഹസിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് അതുല്യമായിരുന്നു. സ്വയം പരിമിതപ്പെടുത്താതെ, വൈവിധ്യമാർന്നതും വെല്ലുവിളികൾ നിറഞ്ഞതുമായ വേഷങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു.”കമൽ പ്രതികരിച്ചു.
മഴയെത്തും മുമ്പേ, അയാൾ കഥയെഴുതുകയാണ്, അഴകിയ രാവണൻ തുടങ്ങി ശ്രീനിവാസൻ- കമൽ കൂട്ടുകെട്ടിൽ പിറന്ന മലയാള ചിത്രങ്ങൾ നിരവധിയാണ്.
നിരവധി താരങ്ങളാണ് ശ്രീനിവാസന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സംവിധായകൻ വിനയൻ, നടന്മാരായ മോഹൻലാൽ, പെപ്പെ, ഇന്ദ്രജിത്, പൃഥ്വിരാജ്, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.
1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിൻ്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയതും ശ്രീനിവാസനാണ്. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.