ആക്രമണത്തിന് ഇരയായ ശേഷം അതിജീവിത വീട്ടിലേക്ക് കയറി വന്നപ്പോൾ പ്രതികളായിരുന്ന എല്ലാവരേയും കൊന്നുകളയാനാണ് തനിക്ക് തോന്നിയതെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ലാൽ. അന്ന് ലോക്‌നാഥ് ബെഹ്റയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞത് താനാണെന്നും,ഇനി കേസ് സുപ്രീം കോടതിയിൽ പോകുകയാണെങ്കിൽ തനിക്ക് അറിയുന്ന കാര്യങ്ങൾ അവിടേയും പറയാൻ തയ്യാറാണെന്നും ലാൽ പറഞ്ഞു. കൂടാതെ ‘ഗൂഢാലോചനയുടെ കാര്യം പിന്നീട് ഉയർന്നുവന്ന പ്രശ്‌നമാണെന്നും, അതിനെ കുറിച്ച് മാധ്യമങ്ങൾക്കും പോലീസിനും കോടതിക്കും അറിയാവുന്നതിനേക്കാൾ കൂടുതൽ തനിക്കറിയില്ലെന്നും ലാൽ കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും ഒക്കെ കേട്ടപ്പോൾ അതിനകത്ത് പ്രതികളായിരുന്ന എല്ലാവരേയും കൊന്നുകളയണമെന്നാണ് എനിക്ക് തോന്നിയത്. പിന്നീട് സാവകാശം ആലോചിച്ചപ്പോൾ അവർക്ക് കിട്ടാവുന്ന മാക്‌സിമം ശിക്ഷ കിട്ടാനായി പ്രാർഥിച്ചു. വിധി വന്നു. ശിക്ഷ ഇതുവരെ പുറത്തുവന്നിട്ടില്ല. അവർക്ക് മാക്സിമം ശിക്ഷ കിട്ടണം. അതിനാൽ വിധിയിൽ ഞാൻ സന്തോഷവാനാണ്.
‘ഗൂഢാലോചനയുടെ കാര്യം പിന്നീട് ഉയർന്നുവന്ന പ്രശ്‌നമാണ്. അതിനെ കുറിച്ച് മാധ്യമങ്ങൾക്കും പോലീസിനും കോടതിക്കും അറിയാവുന്നതിനേക്കാൾ കൂടുതൽ എനിക്കറിയില്ല. അതിനാൽ അതിനെ കുറിച്ച് അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല. കാരണം പൂർണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.’ ലാൽ പറഞ്ഞു.
‘ഈ കേസിനെ സംബന്ധിച്ച് എൻ്റെ ഭാഗത്ത് നിന്നുള്ള കോൺട്രിബ്യൂഷൻ എല്ലാം ഞാൻ ചെയ്‌തിട്ടുണ്ട്. അന്ന് ആ കൂട്ടി വീട്ടിൽ വന്നപ്പോൾ ബെഹ്റ സാറിനെ ഫോൺ ചെയ്‌ത് അറിയിക്കുന്നത് ഞാനാണ്. പിന്നീടാണ് പി.ടി. തോമസ് സർ ഒക്കെ വന്നത്. അതിനുശേഷം കോടതിയിലും പ്രോസിക്യൂഷനോടുമൊക്കെ എല്ലാ കാര്യങ്ങളും ഞാനും എൻ്റെ കുടുംബവും കിറുകൃത്യമായിട്ട് അറിയിച്ചിട്ടുണ്ട്. അതൊക്കെയാണ് എന്റെ വശത്ത് നിന്നുള്ള കോൺട്രിബ്യൂഷൻ. ഊഹങ്ങളും തെറ്റിദ്ധാരണകളുമൊക്കെ ആയിരിക്കും നമ്മൾ ഓരോരുത്തരുടേയും മനസിൽ. അതിൽ ഏതാണ് ശരി എന്ന് നമുക്കറിയില്ല. കേസ് സുപ്രീം കോടതിയിലേക്ക് പോകുകയാണെങ്കിൽ എനിക്കറിയാവുന്ന കാര്യങ്ങൾ എന്തൊക്കെയാണോ അത് ഞാൻ തീർച്ചയായും അറിയിച്ചിരിക്കും. കുറ്റവാളിയേ അല്ല എന്ന അർത്ഥത്തിലാണോ തെളിവുകൾ പൂർണമായും ശേഖരിക്കാൻ കഴിയാത്തതിനാലാണോ വെറുതെ വിട്ടത് എന്ന് നമുക്കറിയില്ല. അതിനാൽ അഭിപ്രായം പറയുന്നില്ല. വിധി വന്ന ശേഷം അതിജീവിതയെ വിളിച്ചിട്ടില്ല. വലിയ സമാധാനക്കേടിലും ആശയക്കുഴപ്പത്തിലുമാണ്. സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥയിലാണ്.’-ലാൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടുക്കയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്.കേസിൽ എട്ടാംപ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. ഇവർക്കുള്ള ശിക്ഷയിന്മേൽ 12-ന് വാദം കേൾക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.
വിധി കേട്ട് പുറത്തു വന്നതിനു പിന്നാലെയുള്ള ദിലീപിന്റെ ആദ്യ പ്രതികരണം ചർച്ചയായിരുന്നു. സത്യം ജയിച്ചുവെന്നും, കേസിലെ യഥാർത്ഥ ഗൂഢാലോചന എന്ന് പറയുന്നത് തന്നെ പ്രതിയാക്കുക എന്നായിരുന്നെന്നും ദിലീപ് പറഞ്ഞു. കൂടാതെ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെ ക്രിമിനൽ പോലീസുകാർ മെനഞ്ഞെടുത്ത കള്ളക്കഥയാണിതെന്നും, ആ കള്ളക്കഥയാണ് കോടതിയിൽ പൊളിഞ്ഞതെന്നും ദിലീപ് കൂട്ടിച്ചേർത്തിരുന്നു.
നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടു വർഷത്തിനുശേഷമാണ് വിധിവരുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
അതേസമയം ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും. എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കൂട്ടബലാത്സംഗം തെളിഞ്ഞതായി രേഖപ്പെടുത്തിയ കോടതി ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ചൂണ്ടി കാണിച്ചു. പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഏഴാം പ്രതിയെയും വെറുതെ വിട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവർഷം ജൂലായിൽ നടൻ ദിലീപിനെയും അറസ്റ്റുചെയ്തു.
പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരാണ് മുഖ്യ പ്രതികൾ. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിൻ്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിൻ്റെ കെട്ടുകഥയെന്നാണ് ദിലീപിന്റെ നിലപാട്.
നടി ആക്രമിക്കപ്പെട്ടതിൻ്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷൻ വാദം.