“ദിലീപ് തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല, കോടതി വിധി മറിച്ചായിരുന്നെങ്കിൽ ആ വിധിക്കൊപ്പവും നിന്നേനെ”; ലക്ഷ്മി പ്രിയ

','

' ); } ?>

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിൽ പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. കോടതി വിധിയിൽ തനിക്ക് വ്യക്തിപരമായി സന്തോഷമുണ്ടെന്നും, ദിലീപ് തെറ്റ് ചെയ്തു എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. കൂടാതെ ഈ വിധിയിൽ സന്തോഷമുണ്ടെങ്കിലും, താൻ അതിജീവിതയ്ക്ക് എതിരല്ലെന്നും ലക്ഷ്‌മിപ്രിയ കൂട്ടിച്ചേർത്തു.

“അമ്മ സംഘടനയിൽ തീരുമാനങ്ങൾ എടുത്തിട്ടുണ്ട് അത് അവിടെനിന്ന് അറിയിക്കും. ഞാൻ ‘അമ്മ’യുടെ വക്‌താവല്ല. ദിലീപേട്ടനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ജനറൽ ബോഡിയിൽ ആണ് എടുക്കുന്നത്. അതെല്ലാം ഔദ്യോഗിക ഭാരവാഹികൾ തന്നെ പറയും. എനിക്ക് അത് പറയാൻ ബുദ്ധിമുട്ടുണ്ട്. ഈ വിധിയിൽ എനിക്ക് വ്യക്‌തിപരമായി സന്തോഷമുണ്ട് ദിലീപേട്ടനെ പോലെ ഒരാൾ തെറ്റ് ചെയ്‌തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നാണ് ഞാൻ അന്നും ഇന്നും പറയുന്നത്. രണ്ടുപേരും നമ്മുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആണ്. പക്ഷേ ഇദ്ദേഹം അത് ചെയ്യില്ല എന്നൊരു വിശ്വാസമാണ് എനിക്ക് അന്നും ഇന്നും ഉള്ളത്. ഞാൻ അത് തുറന്നു പറഞ്ഞിട്ടുണ്ട്.” ലക്ഷ്മി പ്രിയ

“ഈ വിധിയിൽ എനിക്ക് സന്തോഷമുണ്ട്. എന്നുകരുതി ഞാൻ നടിക്കൊപ്പം അല്ല എന്നില്ല. ഇത് കോടതിവിധിയാണ്, നമ്മൾ തീരുമാനിക്കുന്നതുപോലെ അല്ല കാര്യങ്ങൾ. അതിനെ നമ്മൾ ബഹുമാനിക്കണം, കോടതി വിധിയെ അംഗീകരിക്കുന്നു. നമ്മൾ എന്താണ് വിചാരിച്ചിരുന്നത് അത് വന്നതിൽ സന്തോഷമുണ്ട്. ഇനി വിധി മറിച്ചായിരുന്നെങ്കിലും തീർച്ചയായും ആ കോടതിവിധിക്കൊപ്പം നിന്നേനെ.” ലക്ഷ്‌മിപ്രിയ കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സെഷൻസ് കോടതി വിധി തിങ്കളാഴ്‌ചയാണ് വന്നത്. നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടു വർഷത്തിനുശേഷമാണ് വിധിവരുന്നത്.

കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

അതേസമയം ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും. എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കൂട്ടബലാത്സം​ഗം തെളിഞ്ഞതായി രേഖപ്പെടുത്തിയ കോടതി ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ചൂണ്ടി കാണിച്ചു. പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഏഴാം പ്രതിയെയും വെറുതെ വിട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.

2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവർഷം ജൂലായിൽ നടൻ ദിലീപിനെയും അറസ്റ്റുചെയ്തു.

പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരാണ് മുഖ്യ പ്രതികൾ. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.

കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിൻ്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിൻ്റെ കെട്ടുകഥയെന്നാണ് ദിലീപിന്റെ നിലപാട്.

നടി ആക്രമിക്കപ്പെട്ടതിൻ്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷൻ വാദം.