കടം നൽകിയ പണം തിരികെ ചോദിച്ചതിന് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചത് “ബാദുഷ”; പ്രൊഡക്ഷൻ കൺട്രോളറുടെ പേര് വെളിപ്പെടുത്തി ഹരീഷ് കണാരൻ

','

' ); } ?>

സിനിമയിൽ തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയ പ്രൊഡക്ഷൻ കൺട്രോളറുടെ പേര് വെളിപ്പെടുത്തി നടൻ ഹരീഷ് കണാരൻ. പ്രൊഡക്ഷൻ കൺട്രോളർ “ബാദുഷയാണ്” കടം നൽകിയ പണം തിരികെ ചോദിച്ചതിന് പല സിനിമകളിൽ നിന്നും തന്നെ ഇല്ലാതാക്കിയതെന്ന് ഹരീഷ് കണാരൻ പറഞ്ഞു. കൂടാതെ ‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തി. ‘മധുരകണക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ്, ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.

“സിനിമയിൽ എനിക്ക് നല്ല തിരക്കുള്ള സമയമായിരുന്നു അന്ന്. ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് പോയിക്കൊണ്ടിരുന്ന സമയം. അന്ന് ഞാൻ അമ്മ സംഘടനയിൽ അംഗത്വം എടുത്തിട്ടുണ്ടായിരുന്നില്ല. അപ്പോൾ ഇടവേള ബാബു എന്നെ വിളിച്ചിട്ട് അംഗത്വം എടുക്കണം അല്ലെങ്കിൽ നിൻ്റെ പ്രശം തീർക്കാൻ മാത്രമേ എനിക്ക് സമയമുണ്ടാകൂ എന്ന് പറഞ്ഞു. അപ്പോഴാണ് എന്റെ ഡേറ്റും കാര്യങ്ങളും മാനേജ് ചെയ്തോളാം എന്ന് പറഞ്ഞ് അയാൾ വരുന്നത്. അന്ന് അത്രയും സിനിമകൾ ചെയ്യുന്നതുകൊണ്ട് അയാളെ ഏൽപ്പിച്ചു. പിന്നീട് ഒരു ഘട്ടത്തിൽ ഞാൻ 20 ലക്ഷം രൂപ അയാൾക്ക് കടമായി നൽകി. നാല് വർഷം ഞാൻ ആ പണം തിരികെ ചോദിച്ചതേയില്ല. എൻ്റെ വീടുപണി തുടങ്ങിയ സമയത്ത് ഞാൻ പണം തിരികെ ചോദിച്ചു. അപ്പോൾ ഓരോ ഒഴികഴിവുകൾ പറഞ്ഞുതുടങ്ങി. അപ്പോൾ ഞാൻ അമ്മയിൽ പരാതി നൽകി.” ഹരീഷ് കണാരൻ പറഞ്ഞു.

“പിന്നീട് എനിക്ക് ഡേറ്റ് തന്ന പടങ്ങളൊന്നും ഇല്ല. ആരും വിളിക്കുന്നുമില്ല. രണ്ടാമത് സിനിമകളിലേക്ക് വന്നുതുടങ്ങിയപ്പോഴാണ് ഞാൻ കഥകൾ അറിയുന്നത്. പലയിടത്തും എന്നെപ്പറ്റി നെഗറ്റീവ് കഥകൾ പ്രചരിപ്പിച്ചു. ഞാൻ സമയത്ത് വരില്ല, എറണാകുളത്ത് ഷൂട്ട് ഉണ്ടെങ്കിൽ ഉച്ചയ്ക്ക് കോഴിക്കോട്ടെ വീട്ടിൽ പോയിട്ടേ ഭക്ഷണം കഴിക്കു എന്നു വരെ പലരോടും പറഞ്ഞു എന്നാണ് അറിഞ്ഞത്. എനിക്കും അറിയില്ല ഇത് എങ്ങനെയാണെന്ന്. ‘എആർഎം’ സിനിമയിൽ അഭിനയിക്കാൻ ചേട്ടൻ എന്താണ് വരാഞ്ഞതെന്ന് എന്നോട് ടൊവീനോ ചോദിച്ചു . ഞാൻ പറഞ്ഞു എന്നെ വിളിച്ചില്ലെന്ന്. ചേട്ടന് ഡേറ്റ് ഇല്ല, വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല എന്നൊക്കെയാണ് ഇയാൾ പറഞ്ഞതെന്ന് ടൊവീനോ എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ ഞെട്ടിപ്പോയി. ഞാൻ വിചാരിച്ചത് കോവിഡിന് ശേഷം തമാശകളുടെ സ്വഭാവം മാറിയതുകൊണ്ട് നമ്മളെയൊന്നും വിളിക്കാത്തതാവും എന്നാണ്.” ഹരീഷ് കണാരൻ കൂട്ടിച്ചേർത്തു.

മലയാളത്തിലെ പ്രമുഖ പ്രൊഡക്‌‌ഷൻ കൺട്രോളർ‌ക്ക് കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കയതെന്ന് ഹരീഷ് മനോരമ ഓൺലൈനിനോട് മുമ്പ് വെളിപ്പെടുത്തിയിരുന്നു.