
നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽ. എ.വി.ആർ എന്റർടെയ്ൻമെന്റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ്
ബെംഗളൂരുവിൽ അറസ്റ്റിലായത്. നടിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അരവിന്ദ് ശ്രീലങ്കയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയും മോഡലുമായ യുവതിയുടെ പരാതി. മോർഫ് ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും, നിർമാതാവിന്റെ സമ്മർദം മൂലം ആത്മഹത്യക്ക് ശ്രമിച്ചെന്നും നടി പരാതിയിൽ പറഞ്ഞു. ആശുപത്രിയിലെത്തിയും ഇയാൾ ഭീഷണിപ്പെടുത്തൽ തുടർന്നുവെന്നും നടി കൂട്ടിച്ചേർത്തു.
അതേസമയം, നടിയുടെ ആരോപണം നിഷേധിക്കുകയാണ് അരവിന്ദ്. നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും നടി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും അരവിന്ദ് ആരോപിക്കുന്നു.